കറിക്കാട്ടൂർ സിസിഎം എച്ച്എസ്എസിലെ വിദ്യാർഥികൾ ബന്ദി പൂവ് വിളവെടുക്കുന്നു
മണിമല: സാറുമ്മാരേ എത്ര കിലോ പൂവ് വേണം. ചോദിക്കുന്നത് യൂണിഫോമിട്ട കുറച്ചു കുട്ടികൾ. പൂവ് മേടിക്കാനെത്തിയത് കാഞ്ഞിരപ്പിള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരും.
മണിമല കറിക്കാട്ടൂർ സിസിഎം എച്ച്എസ്എസ് സ്കൂൾ മൂറ്റമാണ് സ്ഥലം. സ്കൂളിലെ വിദ്യാർഥികൾ ഈ ഓണക്കാലത്ത് പൂവ് വില്പനയിലാണ്. സ്കൂൾ തുറന്ന ആദ്യ ആഴ്ച തന്നെ വിദ്യാർഥികൾ നട്ട ബന്ദി തൈകൾ പൂത്തുലഞ്ഞ് മഞ്ഞയും ഓറഞ്ചു കലർന്ന വർണപൂക്കളായി.
20 സെന്‍റ് സ്ഥലത്താണ് ചാണകവും കോഴി വളവും ചേർത്തൊരുക്കിയ മണ്ണിൽ മൾച്ചിംഗ് ഷീറ്റ് പാകി ബന്ദി തൈ നട്ടത്. അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ 754 കുട്ടികളും അധ്യാപകരും അനധ്യാപകരുമായ 52 പേരുമാണ് പൂന്തോട്ടത്തിനു പിന്നിൽ.
കൂട്ടിക്കൽ കാർഷിക നഴ്സറിയിൽ നിന്നുമാണ് അഞ്ചു രൂപയ്ക്ക് തൈകൾ വാങ്ങിയത്. സമീപ പ്രദേശങ്ങളിലുള്ളവർക്ക് അഞ്ചു രൂപ നിരക്കിൽ ബന്ദി തൈ വിൽക്കുന്നുണ്ട്. മണിമല കൃഷി ഓഫീസർ അരുണ്‍ ജോസഫ് ആവശ്യമായ നിർദേശം നല്കിയിരുന്നു.
ഓരോ ക്ലാസിലെ വിദ്യാർഥികൾക്കും തൈ നടൽ മുതൽ വിളവെടുപ്പ് വരെയുള്ള കാലത്ത് ഓരോ പ്രവർത്തനങ്ങൾക്കും അവസരം നല്കിയിരുന്നു. റോണി കെ. ബേബി എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കിലോഗ്രാമിനു 140 മുതൽ 150 രൂപ വരെ നിരക്കിൽ 110 കിലോയോളം ബന്ദി പൂക്കൾ വില്പന നടത്തി. പ്രദേശത്തെ മിക്ക സർക്കാർ സ്ഥാപനങ്ങളും പൂക്കൾ വാങ്ങിയതു ഇവിടെ നിന്നാണ്.
പ്രിൻസിപ്പൽ ഷാജി കുര്യാക്കോസ്, ഹെഡ് മാസ്റ്റർ ഷിനോജ് ജോസഫ്, പിടിഎ അംഗങ്ങൾ എന്നിവർ കുട്ടിക്കർഷകർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പത്താം ക്ലാസ് വിദ്യാർഥിനി തെരേസ സുജോയ്ക്ക് ഇത്തവണ മണിമല പഞ്ചായത്തിന്‍റെ മികച്ച കുട്ടിക്കർഷക അവാർഡും ലഭിച്ചിരുന്നു.
ബന്ദി കൃഷി വിളവെടുത്തശേഷം പച്ചമുളക് കൃഷി ആരംഭിക്കും. കൃഷിയിലൂടെ ലഭിക്കുന്ന പണം വിവിധ ആഘോഷങ്ങൾക്കും പഠനോപകരണങ്ങൾ വാങ്ങാനുമാണ് ഉപയോഗിക്കുന്നത്.
Tags : Flower Cultivation School Students Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs