ആറന്മുള: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ നാലിന് ഉച്ചയ്ക്ക് 12ന് ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ആനകൊട്ടിലിൽ ഭദ്രദീപം കൊളുത്തി വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ക്ഷേത്രത്തിന്റെ മുറ്റത്ത് 52 കരകളിലെ പള്ളിയോട പ്രവർത്തകർ വിഭവസമൃദ്ധമായ സദ്യ കഴിക്കും. ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്തുള്ള സദ്യാലയത്തിൽ മറ്റു ഭക്തജനങ്ങൾക്കുള്ള സമൂഹസദ്യയും നടക്കും. പ്രത്യേക ക്ഷണിതാക്കൾക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലും അഷ്ടമിരോഹിണി വള്ളസദ്യക്കു സംഭാവന നല്കുന്നവർക്ക് കൃഷ്ണവേണി ഓഡിറ്റോറിയത്തിലും, കരകളിൽനിന്ന് പ്രത്യേകമായി അയയ്ക്കുന്നവർക്ക് വിനായക ഓഡിറ്റോറിയത്തിലും സദ്യ ക്രമീകരിക്കും. അഷ്ടമിരോഹിണി വള്ളസദ്യയിൽ ഒരു ലക്ഷത്തിലകം പേർക്ക് വള്ളസദ്യ നല്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പള്ളിയോട സേവാസംഘത്തിന്റെ ചുമതലയിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനാവശ്യമായ അരി സമർപ്പിക്കുന്നത് കീഴുകര ഇട്ടിയം വേലിൽ പ്രസന്നകുമാറാണ്.
അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കുന്നതിന് ആറന്മുള ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ഇന്നു രാവിലെ 6.45ന് ക്ഷേത്രത്തിലെ ശ്രീകോവിലിൽനിന്ന് കൊണ്ടുവരുന്ന ഭദ്രദീപം ഉപയോഗിച്ച് അടുപ്പിൽ അഗ്നി പകരും. 600ൽ പ്പരം ആളുകളുടെ രണ്ടു ദിവസത്തെ ശ്രമഫലമായാണ് സദ്യവട്ടം ഒരുക്കുന്നത്.
ചേനപ്പാടിക്കാർ നാളെ തൈര് സമർപ്പിക്കും
അഷ്ടമിരോഹിണി വള്ളസദ്യക്കുള്ള തൈര് ചേനപ്പാടി ഗ്രാമത്തിൽ നിന്ന് ഭക്ത ജനങ്ങൾ ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിൽ നാളെ രാവിലെ പത്തിനു കൊടിമരച്ചുവട്ടിൽ സമർപ്പിക്കും.
വള്ളസദ്യകളിൽ പാടി ചോദിച്ചുവാങ്ങുന്ന ഒരു പ്രധാന വിഭവം ചേനപ്പാടി രാമച്ചാരുടെ പാളത്തൈാണ്. അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആറന്മുളയിലെത്തി ഉണ്ടാക്കുന അമ്പലപ്പുഴപ്പാൽപായസം സദ്യയിലെ ഒരു പ്രധാന വിഭവമായി വിളമ്പുന്നുണ്ട്.
ജൂലൈ 19ന് ആരംഭിച്ച വഴിപാട് വള്ളസദ്യകൾ 16 വരെ തുടരും. 565 വള്ളസദ്യകളാണ് ഇത്തവണ നടക്കുന്നത്.
ഇതു സർവകാല റെക്കോർഡ് ആണ്. വള്ളസദ്യസമാപനം കുറിച്ചുകൊണ്ടുള്ള ചടങ്ങ് 16ന് ഉച്ചയ്ക്ക് 12ന് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം സ്പെഷൽ പാസ് മുഖേന ആറന്മുള സദ്യയും കെഎസ്ആർടിസി യുടെ ക്ഷേത്രദർശന ടൂർ പാക്കേജിൽ വരുന്ന ആറന്മുള സദ്യയും നടന്നുവരുന്നു.
Tags : Nattuvishesham Districtnews Deepikanews Aranmula