ജസ്റ്റീസ് അലക്സാണ്ടർ തോമസ്
ആദിവാസി വീട്ടമ്മയുടെ ദുരിതത്തിൽ ഇടപെട്ട് കമ്മീഷൻ
പത്തനംതിട്ട: പട്ടികവർഗ വിഭാഗങ്ങൾക്ക് വനാവകാശ നിയമപ്രകാരം ലഭിക്കുന്ന ഭൂമിയിൽ വീട് നിർമിക്കാൻ ലൈഫ് പോലെയുള്ള സർക്കാർ ഭവനനിർമാണ പദ്ധതികളിൽ നിന്നും സഹായം നൽകാനാവില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്. ലൈഫ് ഭവനപദ്ധതിയിൽ നിന്നും ഇവരെ ഒഴിവാക്കരുതെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. ഭൂമി അനുവദിച്ചത് വനം വകുപ്പായതു കൊണ്ട് സഹായം നൽകില്ലെന്ന് പറയാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞു.
ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 0.4040 ഹെക്ടർ സ്ഥലം വനാവകാശ നിയമ പ്രകാരം വനംവകുപ്പിൽ നിന്നും ലഭിച്ച പട്ടികവർഗക്കാരിക്ക് ഭവനനിർമാണ ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസം അവസാനിപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വനാവകാശ നിയമപ്രകാരം പട്ടയം ലഭിക്കുന്ന പട്ടികവർഗക്കാർക്ക് ലൈഫ് മിഷനിൽ നിന്നും ധനസഹായം നൽകാൻ കഴിയുമോയെന്ന പെരുനാട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ സംശയത്തിനാണ് കമ്മീഷൻ തീർപ്പ് കല്പിച്ചത്. പഞ്ചായത്ത് ഡയറക്ടർ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, റാന്നി - പെരുനാട് ഗ്രാമപഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ഭവനനിർമാണ സഹായം ഉറപ്പാക്കാൻ ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കാടിന് നടുക്ക് വലിച്ചു കെട്ടിയ ടാർപോളിൻ ഷീറ്റിനു കീഴിൽ എട്ട് പെൺമക്കളോടൊത്ത് നിസാ ഹായരായി ജീവിക്കുന്ന മീനയുടെ ദുരിതത്തെ സംബന്ധിച്ച മാധ്യമ വാർത്തകളിൽ ഇടപെട്ട് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സന്റെ നിർദ്ദേശാനുസരണം മീനയുടെ അഞ്ച് പെൺകുട്ടികളെ ചിറ്റാർ ഗവ. ട്രൈബൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടർക്ക് വേണ്ടി തിരുവല്ല സബ്ഡിവിഷനൽ മജിസ്ട്രേറ്റ് കമ്മീഷൻ സിറ്റിംഗിൽ ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു. മൂന്നു മക്കളെ അട്ടത്തോട് ട്രൈബൽ എൽപി.എസിൽ തുടർന്നും പഠിപ്പിക്കും.
ഇത് അമ്മയുടെ നിർദ്ദേശപ്രകാരമാണ്. കുട്ടികൾക്ക് ഭക്ഷണം, യൂണിഫോം, പഠനസാമഗ്രികൾ എന്നിവ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഉറപ്പാക്കിയതായി റിപ്പോർട്ടിൽ പറഞ്ഞു. ഭവനനിർമാണ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ജില്ലാ കളക്ടർ ആറാഴ്ചയക്കകം അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. സെപ്റ്റംബർ 10 ന് തിരുവല്ല പിഡ്ല്യുഡി റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഹാജരായി സ്വീകരിച്ച നടപടികൾ അറിയിക്കണം.
Tags : Nattuvishesham Local News Forest