കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ (ഐഎംസിഎച്ച്) ഡെപ്യൂട്ടി സൂപ്രണ്ടിന്റേതടക്കം ഒഴിഞ്ഞ് കിടക്കുന്നത് 27 തസ്തികകള്‍. കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് ഒഴിവുകൾ നികത്താൻ തടസം. പിഎസ്സി ശിപാർശ ലഭിച്ച ഉദ്യോഗാർഥികൾക്ക് പോലും ജോലിയിൽ പ്രവേശിക്കാനാവാത്ത അവസ്ഥയാണ്.
ഒരു ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസറുടെയും നാല് സിവിൽ സര്‍ജന്റെയും എട്ട് അസി. സർജൻമാരുടെയും ജനറൽ ആശുപത്രി റേഡിയോ ഡയഗ്നോസിസിൽ ഒരു സീനിയർ കൺസൾട്ടിന്റെയും ഒഴിവുണ്ട്. കാർഡിയോളജി, ന്യൂറോളജി, ഒഫ്താൽമോളജി, ഇഎൻടി, സർജറി തുടങ്ങിയ വിഭാഗങ്ങളിൽ ഒന്ന് വീതവും ഒബിജിയിൽ രണ്ടും കൺസൾട്ടന്റുമാരുടെ ഒഴിവുണ്ട്. ഒഫ്താൽമോളജി, ഇഎൻടി, ഒബിജി, പീഡിയാട്രിക്സ് ഒന്ന് വീതം ജൂനിയര്‍ കൺസൾട്ടന്റുമാരുടെയും ഒഴിവുണ്ട്.
സ്ഥാനക്കയറ്റത്തിനായി ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയാറാക്കിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക എച്ച്ആർസെല്ലിന് രൂപം നൽകിയിട്ടുണ്ട്.എന്നാൽ, അഞ്ചംഗ സമിതി പ്രവർത്തനം പൂർത്തിയാക്കി നടപടിയിലേക്ക് കടക്കാൻ ഡിസംബറെങ്കിലും ആകുമെന്നാണ് നിഗമനം. ജില്ലയാകെ പകർച്ചവ്യാധികളും രോഗങ്ങളും പടർന്നു പിടിക്കുമ്പോഴാണ് നിയമനത്തിലെ മെല്ലെപ്പോക്ക്. കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതരുള്ള മൂന്നാമത്തെ ജില്ല കോഴിക്കോടാണ്.