പ്രതീകാത്മക ചിത്രം
കുന്നംകുളം: പഴഞ്ഞി പെരുന്തുരുത്തി സെന്ററിൽ യുവാക്കൾക്കുനേരേ ആക്രമണം.
സംഭവത്തിൽ രണ്ടുപേർക്കെതിരേ കുന്നംകുളം പോലീസ് കേസെടുത്തു. പെരുന്തുരുത്തി സ്വദേശി നിസാം, സുഹൃത്ത് അലി എന്നിവർക്കുനേരേയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവർക്കെതിരേയാണ് കുന്നംകുളം പോലീസ് വധശ്രമത്തിന് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. പെരുന്തുരുത്തി സെന്ററിൽ ബൈക്കിലിരുന്ന് ഫോൺ വിളിക്കുകയായിരുന്നു നിസാമും അലിയും.
ഈ സമയം സ്കൂട്ടറിലെത്തിയ പ്രതികൾ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയുംചെയ്തു. പ്രതികൾ നിസാമിനെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത ശേഷം മർദിക്കുകയായിരുന്നു. തടയാൻശ്രമിച്ച അലിയെയും പ്രതികൾ മർദിച്ചു. ഇതിനിടെ ഒന്നാംപ്രതി സ്കൂട്ടറിൽനിന്ന് ഇരുമ്പ് ദണ്ഡ് എടുത്ത് നിസാമിന്റെ തലയ്ക്ക് അടിച്ചു. തലവെട്ടിച്ചുമാറ്റിയതിനാൽ അടി നിസാമിന്റെ നെറ്റിയുടെ ഇടതുവശത്താണുകൊണ്ടത്. ആക്രമണത്തിൽ നിസാമിന് മുറിവേറ്റു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ ആക്രമണംനടത്തുമ്പോൾ ലഹരിയുപയോഗിച്ചിരുന്നുവെന്ന് അക്രമണത്തിനിരയായവർ പറഞ്ഞു. എസ്ഐ എ.വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Tags : injured NattuVishasham DistrictNews