കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിൽ വോട്ട് ചോർന്നതിനെച്ചൊല്ലി ബിജെപി ഔദ്യോഗിക സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നേതാക്കൾ തമ്മിൽ കണക്കുകൾ നിരത്തി പൊരിഞ്ഞപോര്. വൻ വോട്ട് ചോർച്ച ഉണ്ടായെന്നും തെരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ തട്ടിപ്പ് നടന്നെന്നും നേതാക്കളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. മിക്ക മണ്ഡലത്തിലും 5000 വോട്ടുവരെ ചോർന്നിട്ടുണ്ട്.
ഇതിന്റെ ഉത്തരവാദികൾ ജില്ലാ ഭാരവാഹികളാണെന്നാണ് ആരോപണം. നേതൃമാറ്റം അനിവാര്യമാണെന്നും അടിയന്തരമായി സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കിൽ പാർട്ടിയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും ഒരുവിഭാഗം നേതാക്കൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോഴത്തെ നേതൃത്വം ബിജെപിയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടവരാണ്.
കഴിവും പ്രവർത്തന പാരന്പര്യമുള്ളവരെയും പ്രവർത്തനങ്ങളിൽനിന്നു മാറ്റി നിർത്തി. പാർലമെന്റ് , തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു ലഭിച്ച വോട്ട് കുന്നത്തൂർ, ചവറ, പത്തനാപുരം, ചടയമംഗലം, തുടങ്ങിയ മണ്ഡലങ്ങളിൽ ലഭിച്ചില്ലെന്നും ഈ വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിലേക്ക് പോയെന്നും ജില്ലയിൽ വോട്ടെടുപ്പിനും വോട്ടെണ്ണലിനും ശേഷം ആക്ഷേപം ഉയർന്നിരുന്നു.
പത്തനാപുരത്ത് ബിജെപി വോട്ടുകളാണ്് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിന് സഹായിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർഥിയും കേരള കോൺഗ്രസ് ബി ചെയർമാനുമായ കെ.ബി. ഗണേഷ്കുമാറും കുറ്റപ്പെടുത്തി.
Tags : nattu vishesham BJP leaders fight