കൂരാച്ചുണ്ട്: കാട്ടാനശല്യം രൂക്ഷമായ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശങ്ങളിൽ പരിശോധന നടത്താൻ സർക്കാർ അനുവദിച്ച ബോട്ട് കൂരാച്ചുണ്ടിലെത്തി. ബാലുശേരി എംഎൽഎ വി.ടി. സൂരജ് വനം മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിലാണ് തൃശൂർ സോഷ്യൽ ഫോറസ്റ്ററി ഡിവിഷനിൽ നിന്നും കക്കയത്തേക്ക് ബോട്ടെത്തിച്ചത്.
കക്കയം മേഖലയിലെ റിസർവോയറിലൂടെ ബോട്ട് ഉപയോഗിച്ച് വനം വകുപ്പ് ആർആർടി പട്രോളിംഗ് നടത്തും. ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എം. ജോഷിൽ, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിൽ ഇന്നലെ ട്രയൽ റൺ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, മെമ്പർമാരായ ഡാർളി ഏബ്രാഹാം പുല്ലംകുന്നേൽ,
പ്രബീഷ് തളിയോത്ത്, സണ്ണി ജോസഫ്, ബിന്ദു കുര്യൻ, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സി. വിജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. ബഷീർ, കെ.പി ലിബേഷ്, രജീഷ് എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kozhikode