രജനീഷ്
ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയഫിസിയോതെറാപ്പിസ്റ്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എൻഎച്ച്എം കരാർ ജീവനക്കാരനായ കായംകുളം ചേരാവള്ളി സ്വദേശി രജനീഷി(53)നെയാണ് ഓപ്പറേഷൻ പ്രോജക്ട് സീറോയുടെ ഭാഗമായിവിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം, കോട്ടയം വിജിലൻസ് എസ്പി ആർ. ബിനു എന്നിവരുടെ നിർദേശാനുസരണം അറസ്റ്റ് ചെയ്തത്.
ഫിസിയോതെറാപ്പി ചികിത്സയ്ക്ക് എത്തുന്നവരിൽനിന്ന് പണം വാങ്ങുന്നതായുള്ള നിരന്തര പരാതിയിലാണ് അന്വേഷണം. ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം പരാതിക്കാരിക്കു നൽകിയിരുന്ന 1000 രൂപ ഇയാളിൽനിന്നു കണ്ടെടുത്തു. ചികിത്സാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് രോഗികൾക്ക് ബുക്കുകൾ നൽകിയിരുന്നു. ഈ ബുക്കിൽ 500 രൂപയുടെ നോട്ടുകൾ വച്ച് നൽകുകയായിരുന്നു രീതി. വിജിലൻസ് കൊടുത്തയച്ച 1000 രൂപ കൂടാതെ പതിനായിരത്തോളം രൂപയും ഇയാളിൽനിന്ന് വിജിലൻസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.ആലപ്പുഴ വിജിലൻസ് എസ്പി കെ.വി. ബെന്നി, സിഐ മാരായ ഷൈജു ഇബ്രാഹിം, പ്രശാന്ത് കുമാർ, നിസാമുദീൻ, ജിംസ്റ്റൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കൈക്കൂലി ഇല്ലങ്കിൽ ചികിത്സയില്ല
മാവേലിക്കര സ്വദേശിനിയായ പരാതിക്കാരിയുടെ മാതാവിന് സ്ട്രോക്ക് ഉണ്ടായതിനെത്തുടർന്ന് ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി നിർദേശിച്ചു. ഫിസിയോതെറാപ്പി ചെയ്യുന്നതിനായി നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ കഴിഞ്ഞ ജൂൺ പകുതിയോടെ എത്തി. എന്നാൽ ഫിസിയോതെറാപ്പിസ്റ്റ് രജനീഷ് ചികിത്സ ആരംഭിച്ച ദിവസം മുതൽ കൃത്യമായി ഫിസിയോതെറാപ്പി ചെയ്യുന്നില്ലെന്ന് മനസിലാക്കിയ പരാതിക്കാരി ഇതേക്കുറിച്ച് മറ്റ് രോഗികളോട് അന്വേഷിച്ചപ്പോൾ ചികിത്സ ലഭിക്കണമെങ്കിൽ ദിവസവും 500 രൂപ വീതം രജനീഷിന് നൽകണമെന്നും ഇതു നൽകാത്ത രോഗികൾക്ക് കൃത്യമായി ഫിസിയോതെറാപ്പി ചെയ്യില്ലായെന്നും അറിഞ്ഞു
തുടർന്ന് രജനീഷനെ കണ്ടപ്പോൾ ദിവസവും 500 രൂപ വീതം നൽകണമെന്നും അടുത്ത ദിവസം വരുമ്പോൾ രണ്ട് ദിവസത്തെ ചികിത്സയ്ക്കായുള്ള 1000 രൂപ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. കൈക്കൂലി നൽകി കാര്യം സാധിക്കാൻ താത്പര്യമില്ലാതിരുന്ന പരാതിക്കാരി ഈ വിവരം ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നിർദേശാനുസരണം വിജിലൻസ് സംഘം നിരീക്ഷണം ശക്തമാക്കി. തുടർന്ന് പരാതിക്കാരിയിൽനിന്ന് 1000 രൂപ കൈക്കൂലി വാങ്ങവേ രജനീഷിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
Tags : arrested NattuVishasham DistrictNews