ചങ്ങനാശേരി: ചങ്ങനാശേരി യില്‍നിന്നു തുരുത്തി-മുളയ് ക്കാംതുരുത്തി-വാലടി റൂട്ടില്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. നാലു ബസുകള്‍ 32 ട്രിപ്പുകളാണ് സര്‍വീസ് നടത്തുന്നത്.
തുരുത്തി-മുളയ് ക്കാംതുരുത്തി-വാലടി-കിടങ്ങറ റോഡ് വികസനത്തിന്റെ ഭാഗമായി വാലടി ഒന്നാംകലുങ്കിന്റെ നിർമാണത്തെ തുടര്‍ന്ന് രണ്ടു മാസക്കാലമായി ഈ റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ബസ് സര്‍വീസുകള്‍ ഇല്ലാത്തതുമൂലം ഈ റൂട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതം ദീപിക കഴിഞ്ഞ ഒരാഴ്ചക്കാലമായി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് നിര്‍മാണ ചുമതലയുള്ള കെഎസ്ടിപിയും കെഎസ്ആര്‍ടിസിയും സത്വരമായി ഇടപെട്ടാണ് ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. റോഡിന്റെ കരാര്‍ ജോലികള്‍ നടത്തുന്ന എസ്പിഎല്‍ ഇന്‍ഫ്രാ കമ്പനി ഉടമ രാജി മാത്യുവിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനായി റോഡില്‍ താത്ക്കാലിക അറ്റകുറ്റ പ്പണികള്‍ ചെയ്തുവരികയാണ്.
കഴിഞ്ഞ രണ്ടു മാസക്കാലമായി കൃഷ്ണപുരത്തിനും കാവാലത്തിനുമാണ് കെഎസ് ആര്‍ടിസി ബസുകള്‍ സഞ്ചരിച്ചിരുന്നത് പറാൽ-കുമരങ്കരി-വാലടി റൂട്ടിലായിരുന്നു. ഈ റൂട്ടില്‍നിന്നുള്ള നാലുബസുകള്‍ പിന്‍വലിച്ച് തുരുത്തി-മുളയ്ക്കാംതുരുത്തി റൂട്ടിലാക്കിയപ്പോഴുണ്ടായ യാത്രക്ലേശം പരിഹരിക്കാന്‍ പറാല്‍ റൂട്ടില്‍ കുമരങ്കരിവരെ ബസ് സര്‍വീസുകള്‍ അയക്കുമെന്ന് ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ പറഞ്ഞു.
തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ച് യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ച കെഎസ്ടിപി, കെഎസ്ആര്‍ടിസി അധികൃതരെ പ്രസിഡന്റ് ബിജോയി പ്ലാത്താനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തുരുത്തി പൗരസമിതി അഭിനന്ദിച്ചു.
Tags : Local News Nattuvishesham Kottayam