എസി കനാലില്‍ മനയ്ക്കച്ചിറ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിയ നിലയിൽ.
ചങ്ങനാശേരി: എസി കനാലില്‍ മനയ്ക്കിച്ചിറ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി. കനാലിന്റെ ചുറ്റുപാടുകളില്‍ താമസിക്കുന്ന ആളുകളുടെ ജീവിതം ദുരിതത്തിൽ. കൊടിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുക്കളാണ് കനാലില്‍ അടിഞ്ഞുകൂടിയത്.
ഈ ഭാഗങ്ങളില്‍ ദുര്‍ഗന്ധവും ഇഴജന്തുക്കളുടെ ശല്യവും വ്യാപകമാണ്. റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ള ഉമ്പിഴിച്ചിറയില് ആരംഭിച്ച് പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടി ഹിദായത്ത്, ആവണി ഭാഗംവഴി എസി കനാലിലേക്കുള്ള തോട്ടിലൂടെയാണ് അമിതമായ രീതിയില്‍ പ്ലാസ്റ്റിക്, വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ, കക്കൂസ് മാലിന്യങ്ങള്‍, ഡയപ്പറുകള്‍ തുടങ്ങിയ മനയ് ക്കച്ചിറയിലേക്ക് ഒഴുകിയെത്തുന്നത്.
ആവണിത്തോട്ടിലെ അടഞ്ഞുകിടന്ന പല കലുങ്കുകളിലെയും ഒഴുക്ക് തടസം നഗരസഭ നീക്കം ചെയ്തപ്പോഴാണ് അനിയന്ത്രിതമായവിധം മാലിന്യശേഖരം എസി കനാലിലേക്ക് ഒഴികിയെത്തിയത്. നഗരത്തിലെ പല ഓടകളില്‍നിന്നുള്ള മാലിന്യവും ഉമ്പിഴച്ചിറ തോട്ടിലേക്ക് എത്തുന്നുണ്ട്.
എസി കനാലിലെ പോളയും മാലിന്യങ്ങളും ഒരുഭാഗത്തു നീക്കംചെയ്യുന്ന ജോലികള്‍ തുടരുമ്പോഴാണ് മറുഭാഗത്ത് വ്യാപകമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴുകിയെത്തുന്നത്. മാലിന്യം നീക്കംചെയ്യാന്‍ നഗരസഭയും മൈനര്‍ ഇറിഗേഷനും സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരു ന്നത്.
Tags : Local News Nattuvishesham Kottayam