ബൈരക്കുപ്പ പാലം പദ്ധതി പ്രദേശത്ത് ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയപ്പോൾ.
പുൽപ്പള്ളി: നിർദ്ദിഷ്ട ബൈരക്കുപ്പ പാലം പദ്ധതി പ്രദേശത്ത് ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം സംയുക്ത പരിശോധന നടത്തി. പിഡബ്ല്യുഡി, ദേശീയപാത അഥോറിറ്റി, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും പ്രാദേശിക വികസന സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ പെരിക്കല്ലൂർ കടവിൽ പാലത്തിന് തറക്കല്ലിട്ട സ്ഥലത്താണ് പരിശോധന നടത്തിയത്.
കേരളത്തിന്റെ ഭാഗത്തെ അപ്രോച്ച് റോഡിനുവേണ്ടിയുള്ള പരിശോധനകളാണ് നടന്നത്. സ്വകാര്യ ഭൂമിയോ കെട്ടിടങ്ങളോ ഏറ്റെടുക്കേണ്ടിവരുമോയെന്നും സംഘം പരിശോധിച്ചു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് സംഘം തയാറാക്കും. പാലം വന്നുകഴിഞ്ഞാൽ 300 മുതൽ 400 മീറ്റർ അപ്രോച്ച് റോഡാണ് നിർമിക്കേണ്ടിവരിക. രണ്ടുവരി പാതയാണെങ്കിൽ 30 മീറ്ററോളം സ്ഥലം ആവശ്യമുണ്ട്. ഒന്പത് മീറ്റർ വീതിയിലാണ് ഇവിടെ നിലവിൽ റോഡുള്ളത്. ഈ സാഹചര്യത്തിൽ ഇരുവശത്തുമായി ഭൂമി ഏറ്റെടുക്കേണ്ടിവരും.
വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ നിലവിലുള്ള റോഡിനേക്കാൾ അഞ്ച് മീറ്ററോളം ഉയരത്തിലാവും അപ്രോച്ച് റോഡ് വരിക. ഇത് സംബന്ധിച്ച ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയാറാക്കി പിഡബ്ല്യുഡി ദേശീയപാത വിഭാഗം ചീഫ് എൻജിനീയർക്ക് ഉടൻ കൈമാറും.
ബത്തേരി തഹസിൽദാർ ബി. പ്രശാന്ത്, പിഡബ്ല്യുഡി എൻഎച്ച് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനിയർ നിധിൽ ലക്ഷ്മണ്, അസി. എൻജിനിയർ കെ.ആർ. രാഘേഷ്, പിഡബ്ല്യുഡി അസി. എൻജിനിയർ സാറ്റീഷ് സൈമണ്, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗിരിജാ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് മുരിയൻകാവിൽ, ഫാ. എബിൻ കുന്നപ്പള്ളി,
മുനീർ ആച്ചിക്കുളത്ത്, പി.കെ. ജോണി, പി.എ. പ്രകാശൻ, ബീന ജോസ്, എം.എ. അസീസ്, പഞ്ചായത്തംഗങ്ങളായ ഷൈനി സണ്ണി, പി.കെ. രാജൻ, മിനി ജയിംസ്, ലിംന ഷിനോയ്, സുജാത രാജു, സുമ മാധവൻ, ലിബിൻ ദിലിപ്, പൊതുപ്രവർത്തകരായ സുനിൽ പാലമറ്റം, മനോജ് കടുപ്പിൽ, ഷിനോയ് മാത്യു എന്നിവർ പരിശോധനാ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags : Local News Nattuvishesham Wayanad