പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: ഹൈറേഞ്ച് മേഖലയിൽ ഏലത്തോട്ടങ്ങളിൽനിന്നും സ്റ്റോറുകളിൽനിന്നും ഏലക്കാ മോഷണം വ്യാപകമാകുന്നു. ഏലക്കായ്ക്ക് വിപണിയിൽ നല്ല വില ലഭിക്കുന്ന സാഹചര്യത്തിലാണ് മോഷണം രൂക്ഷമായിരിക്കുന്നത്. രാത്രികാലങ്ങളിൽ തോട്ടങ്ങളിൽ കയറി ഏലക്ക കവരുന്ന സംഘങ്ങളും സജീവമാണ്. ഡ്രയറുകളിൽ ഉണക്കാനിട്ടിരിക്കുന്ന ഏലക്കയും വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന സ്റ്റോറുകളുമാണ് പ്രധാനമായും മോഷ്ടാക്കളുടെ ലക്ഷ്യം.
സമീപകാലത്തായി വണ്ടൻമേട്, കമ്പംമെട്ട്, ശാന്തൻപാറ, നെടുങ്കണ്ടം മേഖലകളിൽനിന്ന് സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് ഏലം ഗ്രേഡിംഗ് സെന്റർ കുത്തിപ്പൊളിച്ച് ഏലക്ക മോഷ്ടിച്ചിരുന്നു. ശബ്ദം കേട്ട് സമീപവാസി ഉണർന്നതോടെ മോഷ്ടിച്ച ഏലക്ക സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
കഴിഞ്ഞയാഴ്ച പാമ്പാടുംപാറയിൽനിന്ന് പച്ച ഏലക്ക മോഷണം പോയിരുന്നു. ശരം മുറിച്ച് ചാക്കുകളിലാക്കി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽവച്ച് കായ പറിച്ചുകൊണ്ടുപോകുകയാണ് പതിവ്. ഇത്തരം സംഘങ്ങൾ ഏലം മേഖലയിൽ സജീവമാണ്.
രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും മോഷണസംഘങ്ങളെ ഉടൻ പിടികൂടണമെന്നുമാണ് കർഷകരുടെ ആവശ്യം.
Tags : Nattuvishesham Local News Cardamom theft