മംഗലംഡാം: പൊൻകണ്ടം കള്ളുവേലിയിൽ കടുവയിറങ്ങി. കള്ളുവേലി ബിനോയിയുടെ തോട്ടത്തിലെ തൊഴിലാളികളാണ് ഇന്നലെ പകൽസമയം കടുവയെ കണ്ടത്.
തോട്ടത്തിൽ കാടുവെട്ടിക്കൊണ്ടിരുന്ന കവിളുപാറ ആദിവാസി ഉന്നതിയിലെ ബാബുവും ഭാര്യ ഗീതയും മഴ പെയ്തപ്പോൾ മെഷീൻപുരയിലേക്ക് കയറിനിന്നു. ഈസമയത്ത് എതിർവശത്തെ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ പുല്ലനങ്ങുന്നതുകണ്ട് നോക്കിയപ്പോഴാണ് താഴേക്ക് ഇറങ്ങിവരുന്ന കടുവയെ കണ്ടത്. ഇവർ ബഹളം വച്ചപ്പോൾ കടുവ തിരിഞ്ഞു പോയെന്നും നല്ല വലിപ്പമുള്ള കടുവയാണെന്നും ബാബു പറഞ്ഞു.
തോട്ടംഉടമ ബിനോയ് അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
കടുവയെ കണ്ടെന്നുപറഞ്ഞ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ പരിശോധന നടത്തി. കാടിനുള്ളിൽ കാൽപ്പാടുകളും രണ്ടാഴ്ചയിലധികം പഴക്കമുള്ള മാനിന്റേതിന് സമാനമായ എല്ലുകളുംമറ്റും കണ്ടതായി ഫോറസ്റ്റുകാരോടൊപ്പംപോയ ബിനോയ് യും ബാബുവും പറഞ്ഞു.
ജനവാസ മേഖലയിൽ കടുവയെ കണ്ടത് ഗൗരവത്തിലെടുക്കണമെന്നും ജനങ്ങളുടെ ഭീതിയകറ്റാൻ ആവശ്യമായ അടിയന്തര നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്നും സ്ഥലത്തെത്തിയ വാർഡ് മെംബർ അച്ചാമ്മ ജോസഫ് പറഞ്ഞു. കാട് മൂടിക്കിടക്കുന്ന പറമ്പിന്റെ ഉടമകളോട് അടിയന്തരമായി കാട് വെട്ടിത്തെളിക്കാൻ നിർദേശിച്ചതായും പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയതായും മംഗലംഡാം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം പറഞ്ഞു.
മേഖലയിൽ പട്രോളിംഗ് ശക്തമാക്കുമെന്നും അദേഹം അറിയിച്ചു. മാസങ്ങൾക്കുമുമ്പ് മംഗലംഡാമിന്റെ മറ്റു പ്രദേശങ്ങളിലും കടുവയെ കണ്ടിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews