പ്രതീകാത്മക ചിത്രം
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള ഡോക്ടര്‍മാര്‍, നഴ്സിംഗ് ജീവനക്കാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയ തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്താന്‍ തീരുമാനം. ഗൈനക്കോളജി, സര്‍ജറി, ജനറല്‍ മെഡിസിന് വിഭാഗങ്ങളില്‍ സീനിയര്‍ റെസിഡന്റുമാരെയും ഉടന്‍ നിയമിക്കും.
മെഡിക്കല്‍ കോളജില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും പരിഹരിക്കുന്നതിനായി യു.എ. ലത്തീഫ് എംഎല്‍എ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥനുമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 83 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ഒ.പി/റേഡിയോളജി ബ്ലോക്കിനായി പൊതുമരാമത്ത് വിഭാഗം തയാറാക്കിയ 2.90 കോടി രൂപയുടെ എസ്റ്റിമേറ്റ് കഴിഞ്ഞ ദിവസം ചീഫ് എൻജിനിയര്‍ അംഗീകരിച്ചിരുന്നു. നാഷണല്‍ ഹൗസിംഗ് ബാങ്കാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.
പദ്ധതി തുകയുടെ 90 ശതമാനം കേന്ദ്ര ഫണ്ടും 10 ശതമാനം സംസ്ഥാന വിഹിതവുമായിരിക്കും. ഇതിനായി തയാറാക്കിയ ഡിപിആര്‍ ഉടന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും എംഎല്‍എയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ കളക്ടറും സെപ്റ്റംബര്‍ ഏഴിന് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
കാരുണ്യ പദ്ധതി വഴി കിഡ്നി രോഗികള്‍ക്ക് നല്കുന്ന അവശ്യ മരുന്നുകളുടെയും സര്‍ജിക്കല്‍ സാമഗ്രികളുടെയും ക്ഷാമം പരിഹരിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുമായി അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. സ
്പെഷല്‍ ഓഫീസര്‍ ഡോ. ബിജു കൃഷ്ണന്, ടെക്നിക്കല്‍ ആന്‍ഡ് പ്ലാനിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.