പ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: നഗരത്തിൽ സർക്കാർഭൂമി കൈയേറി കൈവശംവച്ച് അനുഭവിക്കുന്നവർക്കെതിരേ നിയമ നടപടികൾ കർക്കശമാക്കണമെന്ന ആവശ്യം ശക്തം. ബാരിക്കേഡുകൾ സ്ഥാപിച്ച് നഗരം സൗന്ദര്യവത്കരണം നടത്തുന്ന പ്രവൃത്തികൾക്കൊപ്പം സർക്കാർഭൂമി തിരിച്ചുപിടിക്കാനാവശ്യമായ നിയമനടപടികൾക്കുകൂടി വേഗത വർധിപ്പിക്കണമെന്നാണ് ജനകീയാവശ്യം. വളരെയധികം വീതികുറഞ്ഞ റോഡുകളാണ് ഇപ്പോഴും ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്കുണ്ടാക്കുന്നത്. പൊതുസ്ഥലം കൈയേറി കൈവശംവച്ചിരിക്കുന്നവർക്കെതിരേ പി.ബി. നൂഹ് ഒറ്റപ്പാലം സബ് കളക്ടറായിരിക്കേ 2016ൽ കൊണ്ടുവന്ന ‘ഓപ്പറേഷൻ അനന്ത’ ജനങ്ങൾക്ക് ഏറെ പ്രതീക്ഷക്ക് വകനൽകിയ പദ്ധതിയാണ്.
എന്നാൽ ഇപ്പോഴും ഇത് പാതിവഴിയിലാണ്. കൈയേറ്റമൊഴിപ്പിച്ച് റോഡ് വീതികൂട്ടാനായിരുന്നു പദ്ധതി ലക്ഷ്യം. എന്നാൽ ഇതിനെതിരേ വ്യാപാരികളിൽ ചിലർ കോടതിയെ സമീപിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്തും കണ്ണിയംമ്പുറത്തും മറ്റൊരു പാലം കൂടി നിർമിക്കാനും പദ്ധതിയുണ്ടായിരുന്നു.
കണ്ണിയംമ്പുറത്ത് അഞ്ചുവർഷംമുമ്പ് പാലംനിർമാണം പൂർത്തിയാക്കി. ഈസ്റ്റ് ഒറ്റപ്പാലത്ത് രണ്ടാം പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. എന്നാൽ ഇതിനിടയിലുള്ള റോഡിലാണ് ഇപ്പോഴും പ്രതിസന്ധിയുള്ളത്. അർജുൻ പാണ്ഡ്യൻ ഒറ്റപ്പാലം സബ് കളക്ടറായിരിക്കേ അനന്ത പദ്ധതിക്ക് വീണ്ടും ജീവൻവച്ചെങ്കിലും സബ് കളക്ടറെ സ്ഥലം മാറ്റിയതോടെ നിലച്ചു.
നടപ്പാത ഇല്ലാത്തതിനാൽ പഞ്ചാബ് നാഷണൽ ബാങ്ക് പരിസരം മുതൽ ഗാന്ധിപ്രതിമ വരെയുള്ള ഭാഗം ഒഴിവാക്കിയാണ് ടൗൺനവീകരണം നടക്കുന്നത്. നിലവിലുള്ള കേസുകൾ തീർപ്പാക്കാനുള്ള നടപടി പ്ലീഡറെ കണ്ട് മുന്നോട്ടുനീക്കുന്നതായി ഒറ്റപ്പാലം തഹസിൽദാർ സി. സുനിൽകുമാർ വ്യക്തമാക്കുന്നുണ്ടങ്കിലും നടപടികൾ കാര്യക്ഷമമല്ലെന്നാണ് പൊതുവെയുള്ള വിമർശനം.
Tags : Nattuvishesham DistrictNews DeepikaNews Strict Action