പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: ഒന്നര വയസുകാരൻ അർഷിദിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ അഷ്കർ, അമ്മ അഖില ചന്ദ്രൻ എന്നിവരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.
രണ്ടാനച്ഛൻ അഷ്കറിന്റെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായാണ് അർഷാദ് കൊല്ലപ്പെട്ടതെന്നും അമ്മയുടെ സമ്മതത്തോടെയാണ് പീഡനങ്ങൾ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. അഖിലയുടെയും അഷ്കറിന്റെയും ഒരുമിച്ചുള്ള ജീവിതത്തിനു തടസമായ സാഹചര്യത്തിൽ കുഞ്ഞിനെ ഒഴിവാക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.നിരന്തര പീഡനത്തിനു വിധേയനാക്കി രോഗാവസ്ഥയിലെത്തിച്ചു കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു അഷ്കറിന്റെ ലക്ഷ്യം.
മേയ് 29ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് അർഷാദ് മരിച്ചത്. മർദനമേറ്റതിനെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു കണ്ടെത്തൽ. തുടർന്നുള്ള പരിശോധനയിൽ ശരീരത്തിൽ 93ൽ അധികം മുറിവുകൾ കണ്ടെത്തി.വാരിയെല്ലുകളിൽ പൊട്ടലും ശരീരത്തിൽ കത്തിയും ബ്ലെയ്ഡും കൊണ്ടുള്ള മുറിപ്പെടുത്തലുകളും ജനനേന്ദ്രിയത്തിൽ ആഴത്തിലുള്ള മുറിവുകളും പിൻകഴുത്തിലും നെഞ്ചിലും ശക്തമായി മർദനമേറ്റതിന്റെ ക്ഷതങ്ങളും കണ്ടെത്തി. തുടർന്നാണ് നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ അർഷാദിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. അഷ്കറിനെയും അഖിലയേയും പ്രതിയാക്കി കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു. എസ്സി, എസ്ടി വകുപ്പുകൾകൂടി ചുമത്തി അന്വേഷണ ചുമതലയുള്ള നെടുമങ്ങാട് ഡിവൈഎസ്പി ടി ബിനുകുമാറാണ് നെടുമങ്ങാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 83-ാം ദിവസമാണ് 210 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂരമർദനം എന്നിവയ്ക്കു പുറമേ അഷ്കറിനെതിരേ പട്ടികജാതി, വർഗ അതിക്രമ നിരോധന വകുപ്പും ചുമത്തിയിട്ടുണ്ട്.