ചാരിയറ്റ് റസ്റ്ററന്റ്
കൊച്ചി: അരനൂറ്റാണ്ടോളം കൊച്ചി നഗരത്തിന്റെ രുചിയിടമായിരുന്ന ചാരിയറ്റ് റസ്റ്ററന്റ് പ്രവർത്തനം അവസാനിപ്പിച്ചു. 1976ൽ ഫോർട്ടുകൊച്ചി സ്വദേശിയായ ചാർളി നാരകത്തറ റോഡിൽനിന്നും കോൺവെന്റ് റോഡിൽനിന്നും പ്രവേശനമുള്ള കെട്ടിടത്തിൽ ആരംഭിച്ച സ്ഥാപനമാണ് കാലത്തിന്റെ മാറ്റത്തിൽ ഓർമയാകുന്നത്. ഇന്നലെ അവസാന ഉച്ചഭക്ഷണവും വിളമ്പി, ഹോട്ടൽ ഔദ്യോഗികമായി അടച്ചുപൂട്ടി.
ചൈനീസ് പാചകത്തിന്റെ രുചി കൊച്ചിക്കാർക്ക് പരിചയപ്പെടുത്തിയവരിൽ ശ്രദ്ധേയനായ എച്ച്.ജെ. ലീയുടെ ശിഷ്യനായിരുന്നു ചാർളി. 1960കളിൽ ബാനർജി റോഡിൽ എച്ച്.ജെ. ലീ നടത്തിയിരുന്ന പ്രശസ്ത ചൈനീസ് റസ്റ്ററന്റിൽനിന്നാണ് ചാർളി ചൈനീസ് പാചകം നേരിട്ട് പഠിച്ചത്.
ഇന്ത്യ–ചൈന യുദ്ധകാലത്ത് സ്ഥാപനം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് അടച്ചുപൂട്ടുകയും പിന്നീട് മലയാ റസ്റ്ററന്റ് എന്ന പേരിൽ വീണ്ടും തുറക്കുകയും ചെയ്തിരുന്നു.
ചാർളി ചേട്ടന്റെ കൈപ്പുണ്യത്തിൽ ചാരിയറ്റിലെ ചൈനീസ് ഭക്ഷണത്തിനൊപ്പം മലയാളിയുടെ ഇഷ്ട ആഹാരമായ ഉച്ചയൂണും അത്താഴവും ചെറുകടികളുമെല്ലാം ജനപ്രിയമായി.
നാരകത്തറ റോഡിലെ ചാരിയറ്റ് വരാന്തയിലെ ചൂടൻ പഴംപൊരി, വെജിറ്റബിൾ റോൾ, ഉണ്ടംപൊരി, ഉഴുന്നുവട, തൈരുവട, ലൈം ടീ എന്നിവയ്ക്കായി സ്ഥിരം ഉപഭോക്താക്കളുടെ തിരക്കുണ്ടാകുമായിരുന്നു.
പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ചാരിയറ്റ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായിരുന്ന ഉടമസ്ഥാവകാശ തർക്കം നാലുവർഷം മുമ്പ് പരിഹരിച്ചതോടെ കെട്ടിടം ഒരു വിഭാഗത്തിന്റെ ഉടമസ്ഥതയിലായി.
കെട്ടിടം പൊളിച്ച് ബഹുനില മന്ദിരം നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചാരിയറ്റ് ഒഴിയേണ്ടിവന്നത്.
കെട്ടിടത്തിന്റെ കാലപ്പഴക്കവും ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി കൊച്ചി കോർപറേഷനും നോട്ടീസ് നൽകിയിരുന്നു. ദീർഘകാലത്തെ തർക്കത്തെ തുടർന്ന് കെട്ടിടത്തിൽ കാര്യമായ അറ്റകുറ്റപ്പണികളും നടന്നിരുന്നില്ല.
ഒഴിഞ്ഞുകൊടുക്കുന്നതിൽ ചാർളി ചേട്ടന് പ്രശ്നമില്ല. പ്രായം 86 ആയി. ഇനിയൊരു ഹോട്ടൽ നടത്തിക്കൊണ്ടു പോകാനുള്ള ശേഷിയില്ലെന്നാണ് ചാർളി ചേട്ടൻ പറയുന്നത്. എന്നാൽ തൈരുവടയും പഴംപൊരിയും മുളക് ബജിയും ലൈം ടീയും ഉഴുന്നുവടയും തേടിയെത്തുന്നവരുടെ മുന്നിലാണ് ഇനി ചോദ്യം.
ഈ രുചികൾക്കായി എവിടെ പോകും? ചാരിയറ്റ് എന്ന പേരിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്രാഞ്ചുകൾ ഉണ്ട്. മക്കളാണ് ഇത് നടത്തുന്നത്. പക്ഷെ ചാരിയറ്റിന്റെ പാരമ്പര്യരുചിക്ക് ഇവിടെ ഷട്ടർ വീഴുകയാണ്.
Tags : NattuVishesham DistrictNews