രണ്ട് മാസത്തിനിടെ ചാക്കിന് 300 രൂപയുടെ വർധന
സുൽത്താൻ ബത്തേരി: കാലിത്തീറ്റയുടെ വില കുത്തനെ ഉയർന്നതോടെ വയനാട്ടിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലേക്ക്. പാൽവിലയിൽ കാര്യമായ വർധനയില്ലാത്ത സാഹചര്യത്തിൽ തീറ്റ, മരുന്ന്, തൊഴിൽ, വൈദ്യുതി തുടങ്ങിയ ചെലവുകൾ വർധിച്ചതാണ് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നത്.
ഉത്പാദനച്ചെലവ് താങ്ങാനാകാതെ പശുക്കളെ വിറ്റൊഴിയുന്ന കർഷകരുടെ എണ്ണവും വർധിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയുടെ വർധനയാണ് ഉണ്ടായത്. 1,350 രൂപയുണ്ടായിരുന്ന കാലിത്തീറ്റയ്ക്ക് നിലവിൽ 1,650 രൂപയാണ് വില. വിവിധ കന്പനികളുടെ തീറ്റയ്ക്ക് കിലോയ്ക്ക് നാല് മുതൽ പത്ത് രൂപവരെയാണ് വർധനയുണ്ടായിരിക്കുന്നത്. വിലവർധന തുടർന്നാൽ ക്ഷീരമേഖലയിൽനിന്ന് ചെറുകിട കർഷകർ കൂട്ടത്തോടെ പിൻമാറേണ്ട അവസ്ഥവരും.
ദിവസം പത്ത് ലിറ്ററോളം പാൽ ലഭിക്കുന്ന പശുവിന് ശരാശരി ആറുകിലോ കാലിത്തീറ്റയെങ്കിലും നൽകേണ്ടിവരും. ഇതിനു പുറമേ പച്ചപ്പുല്ല്, വൈക്കോൽ, ധാതുലവണങ്ങൾ തുടങ്ങിയവയ്ക്കും പണം ചെലവഴിക്കണം. കാലിത്തീറ്റ വില ഉയർന്നതോടെ ഒരു പശുവിനെ വളർത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗവും തീറ്റച്ചെലവിനായി മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്.
ചോളം, സോയാബീൻ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ എത്തനോൾ ഉൾപ്പെടെയുള്ള വ്യാവസായിക ആവശ്യങ്ങൾക്ക് വൻതോതിൽ ഉപയോഗിക്കുന്നതാണ് കാലിത്തീറ്റ വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് വ്യാപാരികൾ പറയുന്നു. അസംസ്കൃത വസ്തുക്കളുടെ വിലവർധനയ്ക്കൊപ്പം ഇന്ധനവിലയും ചരക്കുകൂലിയും വർധിച്ചതും കാലിത്തീറ്റവിലയെ ബാധിച്ചിട്ടുണ്ട്.
കാലിത്തീറ്റ വില വർധിക്കുന്നതിനനുസരിച്ച് പാൽവില ഉയരാത്തതും കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു.
പാലിന് ലിറ്ററിന് 50 പൈസ നിരക്കിൽ മാത്രമാണ് ചില ക്ഷീരസംഘങ്ങൾ സബ്സിഡി നൽകുന്നത്. എന്നാൽ കാലിത്തീറ്റയുടെയും മറ്റ് ഉത്പാദനച്ചെലവുകളുടെയും വർധനയുമായി താരതമ്യം ചെയ്യുന്പോൾ ഈ സഹായം അപര്യാപ്തമാണെന്നാണ് കർഷകരുടെ അഭിപ്രായം.
കാലിത്തീറ്റ കന്പനികളുമായി ഇടപെട്ട് വില നിയന്ത്രിക്കുന്നതിനും കർഷകർക്ക് നേരിട്ട് സബ്സിഡി ലഭ്യമാക്കുന്നതിനും സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം. ക്ഷീരസംഘങ്ങൾ വഴി നൽകുന്ന സബ്സിഡി വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കാലിത്തീറ്റ വില കുറയ്ക്കുന്നതിനൊപ്പം പാൽവിലയിൽ ആനുപാതികമായ വർധന വരുത്തുകയും ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുകയും വേണം. അല്ലാത്തപക്ഷം പശുവളർത്തൽ ഉപജീവനമാർഗമാക്കിയ ചെറുകിട കർഷകർ ഈ മേഖലയിൽനിന്ന് പിൻമാറുന്ന സാഹചര്യം ശക്തമാകുമെന്നും കർഷകർ മുന്നറിയിപ്പ് നൽകുന്നു.
Tags : Nattuvishesham DistrictNews DeepikaNews cattle feed price