രോഹൻ പ്രധാൻ
പത്തനംതിട്ട: പ്ലസ് ടു ഉന്നത നിലയിൽ പാസായ പശ്ചിമ ബംഗാൾ സ്വദേശി രോഹൻ പ്രധാന് തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ പഠിക്കണമെന്ന ആഗ്രഹം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിൽ സാധ്യമാകുന്നു. റേഷൻകാർഡ് ഇല്ലാത്തതിനാൽ സർവകലാശാലാ പഠനത്തിന് അപേക്ഷ അയയ്ക്കാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് പശ്ചിമബംഗാൾ സ്വദേശിയായ രോഹൻ പ്രധാൻ അച്ഛൻ റോബർട്ട് പ്രധാൻ, അമ്മ റീത്ത, സഹോദരി റെബിക എന്നിവർക്കൊപ്പം കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്.
കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് സയൻസ് ബാച്ചിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് രോഹൻ വിജയിച്ചത്. രോഹനൊപ്പം സഹോദരി റെബിക ഹ്യുമാനിറ്റീസിൽ 74 ശതമാനം മാർക്കോടെ വിജയിച്ചിരുന്നു.
കാൽ നൂറ്റാണ്ടു മുന്പ് റാന്നിയിലെത്തി തൊഴിൽ ചെയ്തു തുടങ്ങിയ റോബർട്ട് പ്രധാൻ പിന്നീട് കുടുംബത്തെയും കേരളത്തിലെത്തിക്കുകയായിരുന്നു. അങ്ങനെയാണ് മക്കളെ റാന്നിയിലെ സ്കൂളിൽ ചേർത്തത്. മലയാളം നന്നായി സംസാരിക്കാനും വായിക്കാനും പഠിച്ച ഇവർ പഠനത്തിലും മികവ് കാട്ടി. കഴിഞ്ഞ അധ്യയനവർഷം സ്കൂൾ ചെയർമാനായിരുന്നു രോഹൻ പ്രധാൻ. സ്കൗട്ടിലും അംഗമായിരുന്നു.
പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലിലിനൊപ്പമാണ് രോഹനും അച്ഛനും മുഖ്യമന്ത്രിയെ കണ്ടത്. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുമായി മുഖ്യമന്ത്രി നേരിൽ സംസാരിക്കുകയും മാർ ഈവാനിയോസ് കോളജിൽ രോഹന്റെ പ്രവേശനം ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുകയുമായിരുന്നു.
കർദിനാളിന്റെ ഇടപെടലിൽ പ്രവേശനം കോളജ് മാനേജ്മെന്റ് ഉറപ്പു നൽകി. ബികോമിന് പ്രവേശനം ഉറപ്പാക്കിയിട്ടാണ് കുടുംബം മടങ്ങിയത്. റെബിക പ്രധാന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. കുടുംബത്തിനു റേഷൻ കാർഡ് ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചതായി ആരോൺ ബിജിലി പനവേലിൽ പറഞ്ഞു.