അമ്പലപ്പുഴ: നീർക്കുന്നം എസ്ഡിവി സ്കൂളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മുൻ പിടിഎ അംഗം നസീബ് കുമരകം നൽകിയ പരാതിയിൽ അധ്യാപികമാരായ സിസിലി, ദീപ, പിടിഎ ചെയർമാൻ പ്രശാന്ത് എസ്. കുട്ടി എന്നിവർക്കെതിരേയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.
നസീബ് കുമരകത്തെ ക്രൂരമായി മർദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എന്നാൽ, പഞ്ചായത്തംഗം നീതു പ്രവീൺ നൽകിയ പരാതിയിൽ നസീബിനെതിരേയും കേസെടുത്തിട്ടുണ്ട്.
തന്നെ ജാതിപറഞ്ഞ് ആക്ഷേപിച്ചെന്നാണ് നീതു നൽകിയിട്ടുള്ള പരാതി. 10ന് പകലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ കെട്ടിടം പുനർനിർമിക്കുന്നതിന്റെ ഭാഗമായി ഓഡിറ്റോറിയവും പഴയ കെട്ടിടവും പൊളിച്ചുനീക്കിയിരുന്നു.
എന്നാൽ, കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി കരാറുകാരൻ സ്കൂൾ വളപ്പിൽനിന്നും മണൽ കടത്തിയെന്നും തുടർന്ന് പരിസരം വെള്ളക്കെട്ടിലായതിനാൽ സ്കൂളിന് അവധി നൽകിയതായും പരാതി വിളിച്ചറിയിച്ചതിനെത്തുടർന്ന് ജി. സുധാകരൻ എംഎൽഎ സ്കൂൾ സന്ദർശിച്ചിരുന്നു.
വിവരം അറിയുന്നതിനായി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറിയെയും സ്കൂളിലേക്ക് വിളിച്ചുവരുത്തി. ഇതിനിടയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ്, പഞ്ചായത്തംഗം നീതു പ്രവീൺ തുടങ്ങിയവർ സ്കൂളിലെത്തി.
ഹാരിസ് ഇതിനിടെ എംഎൽഎയുമായി രാഷ്ട്രീയപരമായ സംസാരങ്ങൾ നടക്കുകയും പിന്നീട് വാക്കേറ്റത്തിൽ എത്തുകയും ചെയ്തു. താൻ രാഷ്ട്രീയകാര്യങ്ങൾ സംസാരിക്കാൻ എത്തിയതല്ലെന്നും ഇവിടെനിന്നും മണൽ കുഴിച്ചെടുത്തതുമൂലം സ്കൂൾ വളപ്പ് വെള്ളക്കെട്ടിലായെന്നും കുട്ടികൾക്ക് അവധി നൽകിയതായും അറിഞ്ഞു. അതിനെക്കുറിച്ച് അറിയാനാണ് സെക്രട്ടറിയെ വിളിച്ചുവരുത്തിയതെന്നും എംഎൽഎ പറഞ്ഞു.
ഇവിടുന്ന് ആരും മണൽ കടത്തിയിട്ടില്ലെന്നും സ്കൂളിലെ സിസിടിവി പരിശോധിച്ചാൽ വ്യക്തമാകുമെന്നും പ്രശാന്ത് എസ്. കുട്ടി പറഞ്ഞു. മണൽ കടത്തിയെന്ന് ഇതിനിടെ നസീബ് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷത്തിനും വഴിയൊരുക്കുകയായിരുന്നു.
Tags : Clash Nattuvishesham District News