പ്രതീകാത്മക ചിത്രം
ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി-എറണാകുളം മേഖലയിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ പലതും അറ്റകുറ്റപണികൾക്ക് കയറ്റിയതോടെ ദുരിതത്തിലായി യാത്രക്കാർ. സ്പെഷ്യൽ സർവീസടക്കം അഞ്ചു ബോട്ടുകൾ സർവീസ് നടത്തിയിരുന്ന ഇവിടെ നിലവിൽ രണ്ടെണ്ണം മാത്രമാണുള്ളത്. ബാക്കി മൂന്ന് ബോട്ടുകളും അറ്റകുറ്റപണിക്കായി കയറ്റിയിരിക്കുകയാണ്. ഒരു ബോട്ട് തകരാറിലായിട്ട് ഒരാഴ്ച പിന്നിട്ടതായി പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
മേഖലയിൽ നാട്ടുകാരും സഞ്ചാരികളുമടക്കം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഗതാഗത മാർഗമാണ് ബോട്ട് സർവീസ്. ജെട്ടികളിൽ യാത്രക്കാരുടെ തിരക്കാണ്. ശനിയാഴ്ച്ച ഇത് ബഹളത്തിനും ഇടയാക്കിയിരുന്നു. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി സർവീസ് പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ അമാന്തം കാണിക്കുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു .
കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവിധ കാരണങ്ങളാൽ സർവീസുകൾ അടിക്കടി മുടങ്ങുമ്പോഴും പരാതി കേൾക്കുവാൻ പോലും ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് അബ്ബാസ് പറഞ്ഞു. മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരം കാണുവാൻ ജനപ്രതിനിധികളും തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഏഴു മാസത്തോളമായി മട്ടാഞ്ചേരി ജെട്ടിയിൽ നിന്നുള്ള സർവീസ് നിലച്ചിട്ടും ഇത് ആരംഭിക്കുവാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജലഗതാഗത വകുപ്പ് ഓഫീസിനു മുന്നിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Tags : NattuVishesham DistrictNews