സെമിനാര്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചെങ്കില്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളൂവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആര്‍ച്ച്ബിഷപ് മാർ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അധ്യാപകദിനത്തില്‍ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
വിദ്യാഭ്യാസരംഗം സ്വതന്ത്രവത്കരിക്കാൻ നിരന്തരപോരാട്ടം നടത്തിയ ദാര്ശികനായിരുന്നു മാര്‍ ജോസഫ് പവ്വത്തിലെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നിലപാടുകളില്‍ നങ്കൂരമിട്ട് പ്രവര്‍ത്തിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ദര്‍ശനങ്ങള്‍ കേരള സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കുട്ടനാടിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി എന്നും നിലകൊള്ളുകയും ശബ്ദിക്കുകയും ചെയ്ത വലിയ മനുഷ്യ സ്നേഹിയാണ് മാര്‍ പവ്വത്തിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപ് മാര്‍ തോമസ് പാടിയത്ത് ആമുഖ പ്രഭാഷണം നടത്തി. ഫൗണ്ടേഷന് സെക്രട്ടറി ഡോ. പി.ജെ. തോമസ്, കോ-ഓര്‍ഡിനേറ്റര്‍ ഡോ. റൂബിള്‍ രാജ്, ഡോ. പി.സി. അനിയന്‍കുഞ്ഞ്, ഫാ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, ഫാ.ഡോ. ടോം കൈനിക്കര എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോ.ടോണി തോമസ്, സുപ്രീംകോടതി അഭിഭാഷകന് പി.ഐ. ജോസ്, ഡോ. അമൃത് ജി. കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ രൂപതകളില്‍ നിന്നുള്ള സ്കൂള്‍, കോളജ് പ്രധാനാധ്യാപകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.