വിഴിഞ്ഞം/ചിറയിൻകീഴ്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ കുടംബങ്ങളെ സന്ദർശിച്ചു. മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍ കാണാതായ ഷിജിനെ കണ്ടെത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.
പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതിന് പകരം നിയമിതരായവര്ക്കുളള പരിചയകുറവാണ് ഇന്ന് കാണുന്ന രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും ഉള്ള പരാജയത്തിനും കാരണമെന്ന് അദ്ദേഹം പറഞ്ഞു. മരണപ്പെട്ട ഫ്രീമോന്റെ വീടും സംഘം സന്ദർശിച്ചു.
മുൻ മന്ത്രി ജി.ആർ.അനിൽ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിലംഗം മനോജ് ഇടമന എന്നിവർ കൂടെ ഉണ്ടായിരുന്നു. മീൻ പിടിക്കുന്നതിനിടയിൽ വിഴിഞ്ഞത്ത് നിന്നും കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിന്റെ വീടും ബിനോയ് വിശ്വം സന്ദർശിച്ചു. പ്രതിഷേധങ്ങൾക്കൊടുവിലാണ് കാര്യക്ഷമമായ അന്വേഷണം അധികൃതർ തുടങ്ങിയതെന്ന് ജോണിന്റെ മൂത്തമകൾ ജിജി ജോൺ പറഞ്ഞു.
ജോൺ മത്യാസിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കാൻ വേണ്ട നടപടികൾ കൈ കൊളളുമെന്ന് ബിനോയ് വിശ്വം കുടുംബത്തെ അറിയിച്ചു.