ചാരുംമൂട്: അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായി വിജയിച്ച ജി. സുധാകരൻ സഹോദരൻ ജി. ഭുവനേശ്വരന്റെ ചാരുംമൂട് കരിമുളയ്ക്കലിലുള്ള രക്തസാക്ഷി മണ്ഡപത്തിൽ കുടുംബസമേതം എത്തി പുഷ്പാർച്ചന നടത്തിയതിനെതിരേ സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി. ബിനു രംഗത്ത്. സുധാകരൻ നടത്തിയത് രാഷ്ട്രീയ മര്യാദയുടെ ലംഘനവും പ്രഹസനവുമാണെന്ന് ബിനു പ്രതികരിച്ചു.
ഭുവനേശ്വരന്റെ രക്തസാക്ഷിത്വം അടിയന്തരാവസ്ഥക്കാലത്ത് കെഎസ്യു ഗുണ്ടകൾ കൊലപ്പെടുത്തിയതുകൊണ്ടാണ്. അതിന്റെ പൈതൃകം പേറുന്ന കോൺഗ്രസുകാരുമൊത്താണ് പുഷ്പാർച്ചന നടത്തിയത്. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപം പാർട്ടി അധീനതയിലുള്ള സ്ഥലത്താണ്. അവിടെ പാർട്ടിയുടെ അനുമതിയില്ലാതെ വ്യത്യസ്ത രാഷ്ട്രീയ ആശയമുള്ളവർ കയറാൻ പാടില്ല. ഭുവനേശ്വരിന്റെ കൊലയാളികളുടെ പാർട്ടിയിൽപ്പെട്ടവരുമായി അവിടെവന്ന് പുഷ്പാർച്ചന നടത്തിയ സുധാകരൻ അങ്ങേയറ്റം മര്യാദയില്ലാത്ത പ്രവർത്തനമാണെന്നും ബി. ബിനു കുറ്റപ്പെടുത്തി.
ഭുവനേശ്വരന്റെ രക്തസാക്ഷിത്വം സംബന്ധിച്ച ജി. സുധാകരൻ മുമ്പു നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. പന്തളം എന്‍എസ്എസ് കോളജിലുണ്ടായ വിദ്യാര്‍ഥീ സംഘര്‍ഷത്തിനിടയില്‍ 1977 ഡിസംബര്‍ ഏഴിനാണ് സുധാകരന്റെ അനുജൻ ജി. ഭുവനേശ്വരന്‍ രക്തസാക്ഷിയായത്.
മാധ്യമങ്ങളോടു കയർത്ത്
ജി. സുധാകരൻ
ആലപ്പുഴ: മാധ്യമങ്ങളോട് കയർത്ത് ജി. സുധാകരൻ. മുൻ എംഎൽഎ യു. പ്രതിഭയുടെ ആരോപണത്തോട് പ്രതികരണംതേടിയപ്പോഴാണിത്. നിങ്ങൾ അനാവശ്യമായ കാര്യങ്ങൾ എന്നോടു ചോദിക്കേണ്ട, ആവശ്യമില്ലാത്ത പേരുകൾ പറയരുത്, അവരിൽനിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ, ഇതൊക്കെ കൈയിൽവച്ചാൽ മതി, ഈസാധനം ഉള്ളതുകൊണ്ട് അധികം വിളയേണ്ട... ആവർത്തിച്ചപ്പോൾ തേർഡ് റേറ്റ് ചോദ്യങ്ങൾ ചോദിക്കരുതെന്ന് മുന്നറിപ്പുനൽകി.
വിഷയത്തിൽ ഇടപെട്ട ഭാര്യ, ചോദ്യംചോദിച്ച മാധ്യമപ്രവർത്തകൻ തന്റെ സ്റ്റുഡന്റാണെന്ന് പറഞ്ഞപ്പോൾ നീ നന്നായിട്ട് പഠിപ്പിക്കാത്തതാണ് പ്രശ്നമെന്നും പറഞ്ഞു. നിങ്ങളുടെ ജോലി ഇതല്ല, അന്തസായ പത്രപ്രവർത്തനമാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യം ഞാനല്ല, അതു കോൺഗ്രസ് തീരുമാനിക്കും. ഞാൻ കോൺഗ്രസല്ല. അവരുടെ സഹായത്തോടെ ജയിച്ചയാളാണ്. ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപത്തിൽ കുടുംബമായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Tags : G. Sudhakaran nattuvishesham local news