കിളിയന്തറ പുനരധിവാസ കോളനിയിൽ ഭൂമിയിൽ വിള്ളൽ സംഭവിച്ച സ്ഥലത്ത് ഹിന്ദുസ്ഥാൻ യൂണിലിവർ എൻജിനിയർമാർ പരിശോധനയ്ക്ക് എത്തിയപ്പോൾ.
വിദഗ്ധർ പരിശോധന നടത്തി
ഇരിട്ടി: കിളിയന്തറ പുനരധിവാസ കോളനിയിലെ വീടുകൾക്കു മുന്നിൽ രൂപപ്പെട്ട ഭൂവിള്ളൽ ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ എൻജിനിയർമാർ സന്ദർശിച്ച് പരിശോധന നടത്തി. ഒരാഴ്ച മുമ്പ് കനത്ത മഴയെ തുടർന്നാണു വീടുകൾക്ക് മുന്നിലെ റോഡിലും സമീപഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടത്.
2018 ലെ പ്രളയത്തിൽ കൂട്ടുപുഴ പുഴയോരത്ത് താമസിച്ചിരുന്ന 15 കുടുംബങ്ങളുടെ വീടുകൾ തകർന്നതിനെ തുടർന്ന് ഇവരെ കിളിയന്തറയിൽ നിർമിച്ച പുതിയ വീടുകളിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു. ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ചാണു കുടുംബങ്ങൾക്കായി വീടുകൾ നിർമിച്ചുനൽകിയത്.
തട്ടുകളായി ക്രമീകരിച്ച് നിർമിച്ച വീടുകളിലേക്കുള്ള റോഡിലാണ് വലിയ വിള്ളൽ രൂപപ്പെട്ടത്. ഇതേത്തുടർന്ന് പഞ്ചായത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിർദേശപ്രകാരമാണ് ഹിന്ദുസ്ഥാൻ യൂണിലിവർ എൻജിനിയർ വിനയന്റെയും ഓവർസിയർ നികേഷിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ് കുമാർ, വൈസ് പ്രസിഡന്റ് പി.എൻ. ജെസി, പഞ്ചായത്തംഗം ഡെന്നിസ് മാണി എന്നിവരും പരിശോധന സംഘത്തോടൊപ്പമുണ്ടായിരുന്നു. വിള്ളലിനെ തുടർന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ ശമിച്ചശേഷം വിള്ളൽ രൂപപ്പെട്ട ഭാഗത്ത് ആവശ്യമായ ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ നടത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു.