എരുമേലി മുക്കൂട്ടുതറയിൽനിന്ന് ഇടകടത്തി വഴിയുള്ള സമാന്തര പാതയിലെ വളവിൽ അപകടസാധ്യത നിറഞ്ഞ പാലം.
മുക്കൂട്ടുതറ: ഇടകടത്തി ടൗണിനടുത്തുള്ള വളവിലെ കലുങ്ക് പാലത്തിൽ സംരക്ഷണ വേലി നിർമിക്കണമെന്ന ആവശ്യം ശക്തമായി. നിലവിലുള്ള കൈവരികൾ പാലത്തിൽ മാത്രമാണ്. ഇതിനോടു ചേർന്ന് രണ്ട് വശങ്ങളിലും വളവിൽ സംരക്ഷണ വേലി ഇല്ലാത്തതാണ് അപകടസാധ്യത സൃഷ്ടിക്കുന്നത്.
കഴിഞ്ഞയിടെ രാത്രി ഈ വളവിൽ മോട്ടോർ സൈക്കിൾ മറിഞ്ഞ് തോട്ടിൽ വീണ് എയ്ഞ്ചൽവാലി മൂലക്കയം സ്വദേശിയായ യുവാവിന് പരിക്കേറ്റിരുന്നു. സംരക്ഷണ വേലിയുണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വളവിൽവച്ച് വാഹനത്തിന്റെ നിയന്ത്രണം തെറ്റിയാൽ തോട്ടിൽ പതിക്കുന്ന അവസ്ഥയാണ്. ശബരിമല സമാന്തരപാതകൂടിയായ റോഡിൽ കൊടും വളവിലാണ് കലുങ്ക് പാലം. ഇരുവശങ്ങളിലുംനിന്ന് വാഹനങ്ങൾ ഒരേ സമയം എത്തുമ്പോൾ അപകടസാധ്യത വർധിക്കുകയാണ്.കാൽനട യാത്രക്കാരും അപകടത്തിൽ പ്പെടാനുള്ള സാധ്യത ഏറെ യാണ്.
ശബരിമല സീസൺ ആരംഭിക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കേ അപകടങ്ങൾ ഒഴിവാക്കാൻ ഇവിടെ സംരക്ഷണവേലി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
Tags : NattuVishesham DistrictNews