പറവൂർ: ഏഴിക്കര വില്ലേജിൽ ഡിജിറ്റൽ റീസർവെ നടത്തിയതിൽ ഉണ്ടായ അപാകത മൂലം ജനം വലയുന്നു. വസ്തുവിന്റെ കരം അടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. സബ്ഡിവിഷനിൽ കൃത്യതയില്ലാതെയാണ് ഭൂരിഭാഗം ഭൂമികളിലും റീസർവെ നടത്തിയിരിക്കുന്നത്.
ഒരു വീട്ടിലെ നാല് അംഗങ്ങളുടെ പേരിൽ ഒറ്റ പ്ലോട്ടായി കിടക്കുന്ന ഭൂമിയിൽ നാല് ആധാരങ്ങളുണ്ടെങ്കിൽ ഓരോന്നിന്റെയും സബ്ഡിവിഷൻ പ്രത്യേകം കണക്കാക്കാതെ ഒറ്റ ഭൂമിയായി കണ്ടാണ് റീസർവേ പൂർത്തിയാക്കിയതാണ് പ്രശ്നത്തിന് കാരണം. ആധാരപ്രകാരമുള്ള ഭൂമിയുടെ അളവ് കണക്കാക്കി സബ്ഡിവിഷൻ തിരിച്ചാൽ മാത്രമേ കൃത്യതയോടെയുള്ള സർവേ നടത്താനാകൂ. ഓരോ ഭൂമിയും പ്രത്യേകമായി അളന്ന് തിരിച്ച് തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥർ തയാറാകാതിരുന്നതാണ് പ്രശ്നം വഷളാക്കിയത്.
നെൽക്കൃഷി ചെയ്യുന്നവരും ഇതുമൂലം പ്രതിസന്ധിയിലാണ്. വ്യത്യസ്ത ഭൂഉടമകളുടേതായി എക്കർ കണക്കിന് പാടശേഖരം ഒരുമിച്ചാണ് കിടക്കുന്നത്. ഇവിടേയും റീസർവേ പ്രശ്നങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
കരം രസീത് ഉൾപ്പടെയുള്ള മറ്റ് രേഖകൾ ഇതുമൂലം ആർക്കും ലഭിക്കുന്നില്ല. ഇതോടെ ഭൂമി ഉപയോഗിച്ച് വായ്പ എടുക്കാനോ, ക്രയവിക്രയം ചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്. ഉപരിപഠനത്തിന് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് മറ്റ് മാർഗം ഇല്ലാതെ നട്ടം തിരിയുകയാണ് ജനങ്ങൾ. സബ്ഡിവിഷൻ വീണ്ടും അനുവദിക്കണമെങ്കിൽ ഓൺലൈനായി പരാതി നൽകണം.
ഇതിന് ഓരോ ഭൂഉടമയും 360 രൂപ ചിലവാക്കേണ്ട അവസ്ഥയാണ്. പരാതി പരിശോധിക്കാൻ ആഴ്ചയിൽ ഒരുദിവസം മാത്രമാണ് ഉദ്യോഗസ്ഥ വില്ലേജ് ഓഫീസിലെത്തുന്നത്. പരാതിയുള്ള ഭൂമി ഇവർ പരിശോധിച്ച് കൃത്യത വരുത്തണം. ഡിജിറ്റൽ റീസർവേയ്ക്ക് കൃത്യമായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ മാത്രമേ വിഷയം ശാശ്വതമായി പരിഹരിക്കാനാകൂ. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
Tags :