കേളകം: റംബുട്ടാൻ പഴങ്ങളുടെ വില കുത്തനെ ഇടിഞ്ഞതോടെ പഴവർഗ കൃഷി നടത്തുന്നവർ നിരാശയിൽ. കിലോഗ്രാമിന് 400 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ റംബുട്ടാൻ പഴത്തിന് കിലോയ്ക്ക് 140 മുതൽ160 വരെ രൂപയാണ് വിപണിയിൽ ലഭിക്കുന്നത്. ഉത്പാദനം വർധിച്ചതും വിദേശത്തേക്കുള്ള കയറ്റുമതി നിലച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
റബർ വിലയിടിഞ്ഞപ്പോൾ ഒരുവിഭാഗം കർഷകർ റംബു ട്ടാൻ കൃഷിയിലേക്ക് മാറിയത് വിപണിയിൽ വരവ് കൂട്ടിയിരുന്നു. കൂടാതെ, യുദ്ധസാഹചര്യത്തിൽ വിദേശത്തേക്കുള്ള കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും നടത്തിയിരുന്ന കയറ്റുമതി തടസപ്പെട്ടത് ആഭ്യന്തര വിപണിയിൽ വില താഴാൻ കാരണമായതായി വ്യാപാരികളും കർഷകരും പറയുന്നു.
നിലവിൽ മണ്ഡരി രോഗം ബാധിച്ചും ശക്തമായ മഴ കാരണവും കായ്കൾ കൊഴിയുന്നത് കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്. എന്നാൽ, ഉയർന്ന വില കാരണം മുമ്പ് റംബുട്ടാനോട് അകലം പാലിച്ചിരുന്ന സാധാരണക്കാർക്ക് ഇപ്പോൾ കിലോഗ്രാമിന് 160 മുതൽ 200 രൂപവരെ നിരക്കിൽ വഴിയോരങ്ങളിൽനിന്ന് പഴങ്ങൾ ലഭ്യമാണ്.
ശേഖരണക്കൂലി, പക്ഷികളിൽനിന്ന് സംരക്ഷിക്കാനുള്ള വല, ഗതാഗതച്ചെലവ് എന്നിവ കണക്കാക്കുമ്പോൾ കിലോയ്ക്ക് 300 രൂപയെങ്കിലും കിട്ടിയാലേ മുതൽമുടക്ക് തിരികെ ലഭിക്കൂവെന്നാണ് കർഷകർ പറയുന്നത്. എന്നാൽ, ഇടനിലക്കാർ അതിലും 150 രൂപയാണ് നൽകുന്നത്.
പലയിടങ്ങളിലും വിലക്കുറവു കാരണം വൃക്ഷങ്ങളിൽനിന്ന് ശേഖരിക്കാതെ റംബൂട്ടാൻ പഴങ്ങൾ നശിക്കുന്ന സാഹചര്യമുണ്ട്.
നിലവിൽ 150 രൂപയ്ക്കു പോലും വാങ്ങാനാളില്ലാത്ത പരിതാപകരമായ അവസ്ഥയാണ് നേരിടുന്നതെന്ന് വിദേശ പഴവർഗങ്ങൾ കൃഷി ചെയ്യുന്ന അടയ്ക്കാത്തോട്ടിലെ കുന്നത്ത് ബേബി പറയുന്നു. റംബുട്ടാന് പുറമെ മാങ്കോസ്റ്റിൻ, ലാൻസെറ്റ്, സാൻ റോൾ, കോഗം, ബറോബ, കെപൽ, റൊളീനിയ തുടങ്ങി പഴവർഗങ്ങളും ബേബിയുടെ കൃഷിയിടത്തിലുണ്ട്. മറ്റ് കൃഷികളേക്കാൾ ആദായകരമാകുമെന്ന് കരുതി മോഹകൃഷി നടത്തിയിരുന്ന വിദേശ പഴവർഗ കർഷകരാണ് വിലയിടിവിൽ വിഷമവൃത്തത്തിലായത്.
Tags : Nattuvishesham Local news Rambutan