പ്രതീകാത്മക ചിത്രം
തൃശൂർ: കോർപറേഷൻ പരിധിയിലെ നായ്ക്കളുടെ വന്ധ്യംകരണനിരക്ക് ഉയർത്തണമെന്നു സർവേ റിപ്പോർട്ട്. തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചതിനുപിന്നാലെ നടത്തിയ പഠനത്തിൽ ഡോഗ് പോപ്പുലേഷൻ മാനേജ്മെന്റ് രീതി അനുവർത്തിക്കണമെന്നും നിർദേശമുണ്ട്. 102 ചതുരശ്ര കിലോമീറ്ററുള്ള കോർപറേഷനിലെ 55 ഡിവിഷനുകളിൽ ആകെ 5205 നായ്ക്കളുണ്ടെന്നും ഇതു പരമാവധി 6320 വരെയാകാമെന്നും 12 വാർഡുകളിൽ അന്പതു ശതമാനത്തിൽ താഴെയാണു വന്ധ്യംകരണനിരക്കെന്നും വേൾഡ് വൈഡ് വെറ്ററിനറി സർവീസ്, കോർപറേഷൻ- വെറ്ററിനറി സർവകലാശാല വോളന്റിയർമാർ സംയുക്തമായി നടത്തിയ കണക്കെടുപ്പിൽ പറയുന്നു. ഒരു വാർഡിൽ മൂന്നുതവണ വീതമാണു സർവേ നടത്തിയത്. കഴിഞ്ഞ നവംബറിലായിരുന്നു കണക്കെടുപ്പ്.
61 പേർക്ക് ഒരു തെരുവുനായ എന്ന നിലയിൽ ശല്യം രൂക്ഷമാണ്. ചതുരശ്ര കിലോമീറ്ററിൽ ഏഴു നായ്ക്കളുണ്ട്. ഇതിൽ 37 ശതമാനം പെണ്നായ്ക്കളാണ്. ആദ്യ രണ്ടുവർഷം 80 ശതമാനം നായ്ക്കളെ വന്ധ്യംകരിക്കണം. അഞ്ചുവർഷ കാലയളവിൽ ചെറിയതോതിലും തുടരണം. അങ്ങനെയെങ്കിൽ നിരക്ക് 80 ശതമാനത്തിനു മുകളിൽ നിർത്താമെന്നും നായ്ക്കൾ വർധിക്കുന്നതു തടയാമെന്നും സർവേ ശിപാർശ ചെയ്യുന്നു.
വീടുകൾ, ഗേറ്റഡ് കമ്യൂണിറ്റികളിൽ (ഫ്ളാറ്റുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ) വളർത്തുനായ്ക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവ കേന്ദ്രമാക്കി പെറ്റ് പാരന്റിംഗ്, കമ്യൂണിറ്റി ഡോഡ് ഫീഡിംഗ് എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂങ്കുന്നം- 158, രാമവർമപുരം- 408, ചേറൂർ- 145, മുല്ലക്കര- 164, മണ്ണുത്തി- 149, കുട്ടനെല്ലൂർ- 145, വടൂക്കര- 153, കണിമംഗലം- 134, കാര്യാട്ടുകര- 186, പുല്ലഴി- 157, ലാലൂർ- 133, അരണാട്ടുകര- 154, കാനാട്ടുകര- 146, സിവിൽ സ്റ്റേഷൻ- 165 എന്നിവിടങ്ങളിലാണു നായ്ക്കൾ കൂടുതൽ. ചെന്പൂക്കാവ്, വളർക്കാവ് എന്നിവിടങ്ങളിൽ കുറവാണ്. 28 ശതമാനത്തിനും ത്വക്ക് രോഗങ്ങളും അഞ്ചു ശതമാനത്തിനു പകരുന്ന അസുഖങ്ങളുമുണ്ട്. ചിയ്യാരം സൗത്ത്, കോട്ടപ്പുറം വാർഡിൽ സർവേയിൽ കണ്ടെത്തിയ നായ്ക്കളെ വന്ധീകരിച്ചതാണ്. ചെവിയിലെ അടയാളം നോക്കിയാണു തിരിച്ചറിയുക. തൈക്കാട്ടുശേരി, നെടുപുഴ എന്നിവിടങ്ങളിൽ വന്ധ്യംകരണം 15 ശതമാനത്തിൽ താഴെയാണ്.
Tags : Local News Nattuvishesham Dog survey