കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ ഏകദിന ക്യാമ്പ് ജോസ് കെ. മാണി എം പി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ജൂലായ് 27ന് കേന്ദ്രം പുറപ്പെടുവിച്ച ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിർത്തിനിർണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് -എം കോഴിക്കോട് ജില്ലാ ഏകദിന ക്യാമ്പ് കൈരളി ശ്രീ വേദി ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉൾപ്പെട്ട വില്ലേജുകളുടെ വ്യക്തമായ മാപ്പ് കേരള ബയോ ഡയവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കണം. വനസംരക്ഷണത്തിന്റെ പേരിൽ, തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നീതിയുക്തമല്ല.
പശ്ചിമഘട്ടത്തിൽ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി നിർദേശിക്കുന്ന കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 ഗ്രാമങ്ങളിലായി 9,993.7 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത് സമർപ്പിച്ച രേഖകളിൽ വന്ന തെറ്റാണ്.
ഈ തെറ്റു തിരുത്താൻ ആവശ്യമായ നടപടികൾ കേരള സർക്കാർ സ്വീകരിക്കണം. ഒരു വില്ലേജിനെ മുഴുവനായി ഇഎസ്എയിൽ ഉൾപ്പെടുത്തുന്ന രീതി ശരിയല്ല. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനെ പൂർണമായി പിന്തുണയ്ക്കുന്നുവെങ്കിലും പുനഃപരിശോധനയ്ക്കുശേഷമേ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാവൂവെന്നും ജോസ് കെ. മാണി എംപി കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി റോഷി അഗസ്റ്റ്യൻ, മുൻ എംഎൽഎ അഡ്വ. ജോബ് മൈക്കിൾ, കെ.എം. പോൾസൺ, ബേബി കാപ്പുകാട്ടിൽ, കെ.കെ. നാരായണൻ, വിനോദ് കിഴക്കയിൽ, ബോബി മൂക്കൻ തോട്ടം, റുഖിയ ബീവി, സുരേന്ദ്രൻ പാലേരി, പ്രിൻസ് പുത്തൻ കണ്ടം, റോയി മുരിക്കോലിൽ, ബോബി ഓസ്റ്റ്യൻ, മാത്യു ചെമ്പോട്ടിക്കൽ, സണ്ണി ഞെഴുകുംകാട്ടിൽ, ബേബി പൂവത്തിങ്കൽ, നിഷാന്ത് പി. ജോസ്, ഷാജു ജോർജ്, വില്യം കെ. തോമസ്, ശ്രീധരൻ മുതുവണ്ണാച്ച, മഹേഷ് പയ്യട തുടങ്ങിയവർ പ്രസംഗിച്ചു.