പ്രതീകാത്മക ചിത്രം
തൃശൂർ: ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളിൽനിന്നു മദ്യവും ലഹരിമരുന്നുകളും എത്തുമെന്നതു മുന്നിൽകണ്ട് ട്രെയിനുകളിൽ ഉൾപ്പെടെ ഉൗർജിത പരിശോധനകളുമായി എക്സൈസ്. വ്യാജവാറ്റ്, സ്പിരിറ്റ് നിറംകലർത്തി വിദേശമദ്യമായി ഉപയോഗിക്കൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ പഴുതടച്ച പരിശോധനയാണു നടക്കുക.
ചെക്ക്പോസ്റ്റ് വഴിയുള്ള പച്ചക്കറി-മത്സ്യവാഹനങ്ങളും ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യവാഹനങ്ങൾ, ടാങ്കർലോറി തുടങ്ങിയവയും പ്രത്യേകം പരിശോധിക്കും. ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ നിർമാണവും വിൽപനയും ദുരന്തങ്ങൾക്കിടയാക്കുന്നതിനാൽ ഈ മേഖലയിലും കർശന നിരീക്ഷണമുണ്ടാകും. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം, ലേബർ ക്യാന്പ്, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ട്രെയിനുകൾ, കോസ്റ്റൽ പോലീസുമായി ചേർന്നു തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും.
അബ്കാരി, എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള മുൻകുറ്റവാളികളുടെ താമസവും ഇപ്പോഴത്തെ പ്രവർത്തനവും സംബന്ധിച്ചു നേരിട്ടു പരിശോധിക്കും. ജില്ലയിൽ അഞ്ച് എക്സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് താലൂക്ക്തലത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടു സ്ട്രൈക്കിംഗ് ഫോഴ്സും, ദേശീയപാത 66, ദേശീയപാത 544 എന്നിവിടങ്ങളിലും 24 മണിക്കൂറും പട്രോളിംഗ് ടീമും പ്രവർത്തിക്കുന്നു. എല്ലാവിധ എൻഫോഴ്സ്മെന്റ് ക്രമീകരണങ്ങളും 24 മണിക്കൂറും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിരീക്ഷണത്തിലാണ്. ജില്ലാതല എക്സൈസ് കണ്ട്രോൾ റൂം നന്പർ: 04872361237.