ഗാന്ധിനഗർ: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച മാരിയുടെ രണ്ടു മക്കൾക്കും രണ്ടര ലക്ഷം രൂപ വീതം ഫിക്സിഡ് ഡിപ്പോസിറ്റ് ചെയ്തതായും കുട്ടികൾക്ക് 18 വയസുവരെ എല്ലാ സംരക്ഷണവും നൽകുമെന്നും വനം മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ(11) സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കും. 18 വയസു വരെ റേഷൻ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കും. കുട്ടികൾക്ക് എല്ലാ മാസവും 5000 രൂപ വീതം നൽകും. കുട്ടികൾക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് ഇവർ താമസിക്കുന്ന സ്ഥലത്തെ ഒരു സീനിയർ ഉദ്യോഗസ്ഥനെ മെന്ററായി ചുമതലപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. ആതിരപ്പള്ളിയിൽ പോയി. അവിടെ 18 ആനകൾ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. 100 പേർ അടങ്ങുന്ന സ്പെഷൽ ഫോഴ്സിനെ നിയോഗിച്ച് ആനകളെ കാട്ടിലേക്ക് ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 500 പേരടങ്ങുന്ന സ്പെഷൽ റിസർവ് ഫോഴ്സിന് രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ റിക്രൂട്ട്മെന്റ് നടക്കും. ആദിവാസി മേഖലയിൽ നിന്നടക്കമുള്ളവരെയാക്കം ഈ ഫോഴ്സിൽ ഉൾപ്പെടുത്തും.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിലെത്തി കണ്ടത് നല്ല കാര്യമാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ അദേഹത്തിന്റെ ജില്ലയിൽ 22 പേരാണ് വന്യജീവി ആക്രമണത്തിൽ മരിച്ചത്. അന്ന് അദ്ദേഹം മരണം സംഭവിച്ച ഏതെങ്കിലും ഒരു സ്ഥലത്ത് പോയിരുന്നെങ്കിൽ കേരളത്തിന്റെ വനാതിർത്തി ഈ സ്ഥിതിയിലാകുകയില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ വന്യജീവി ആക്രമണത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. അതിനുള്ള ഫണ്ട് വനം വകുപ്പിന് അനുവദിച്ച് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Tags : Minister Nattuvishesham District News