ജലനിരപ്പ് താഴ്ന്നുതുടങ്ങിയ പോത്തുണ്ടി ഡാം.
നെന്മാറ: മഴ ദുർബലമായതോടെ നെന്മാറ മേഖലയിലെ കാർഷികമേഖലയിൽ ആശങ്ക പടരുന്നു. പാടശേഖരങ്ങളിൽ വെള്ളക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയതും ജലസേചനത്തിന്റെ പ്രധാന ആശ്രയമായ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 40.5 അടിയിലേക്ക് താഴ്ന്നതും കർഷകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ നിലവിൽ 40.5 അടി മാത്രമാണ് ജലനിരപ്പുള്ളത്. നെൽകൃഷി കതിരുവരുന്ന നിർണായക വളർച്ചാഘട്ടത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ഭീതിയിലാണ് കർഷകർ. ഈ ഘട്ടത്തിൽ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞാൽ കതിരിന്റെ വളർച്ചയെയും നെല്ലിന്റെ ഗുണമേന്മയെയും ബാധിക്കുമെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
പാടശേഖരങ്ങളിൽ വെള്ളം കുറഞ്ഞതോടെ എലിശല്യവും വർധിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു. വരും ദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ പാടശേഖരങ്ങളിൽ വരൾച്ചയും വിളകൾ ഉണങ്ങാനുള്ള സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.
വൃഷ്ടിപ്രദേശമായ നെല്ലിയാമ്പതി വനമേഖലയിൽനിന്നുള്ള നീരൊഴുക്ക് കുറഞ്ഞതോടെ പോത്തുണ്ടി ഡാമിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിരിക്കുകയാണ്. അതേസമയം, വിവിധ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണത്തിനായി പോത്തുണ്ടി ഡാമിൽനിന്ന് ദിവസേന നല്ല അളവിൽ വെള്ളം എടുക്കുന്നതും ജലനിരപ്പ് കുറയാൻ കാരണമാകുന്നതായി കർഷകർ അഭിപ്രായപ്പെടുന്നു.
കുടിവെള്ള ആവശ്യവും ജലസേചന ആവശ്യവും ഒരേസമയം പരിഗണിച്ച് ജലവിതരണം കാര്യക്ഷമമായി നിയന്ത്രിക്കണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്. ലഭ്യമായ മഴവെള്ളം പാടശേഖരങ്ങളിലേക്ക് തടസമില്ലാതെ എത്തിക്കുന്നതിനായി കനാലുകൾ എത്രയും വേഗം വൃത്തിയാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews