കരിപ്പാലിയിൽ ഷർഫുദ്ദീന്റെ വയൽവരന്പിൽ പന്നിയെ തുരത്താൻ സ്ഥാപിച്ച വെളുത്ത ചാക്കുകൾ.
കൊല്ലങ്കോട്: കാട്ടുപന്നിശല്യം രൂക്ഷമായതോടെ കൃഷിയെ സംരക്ഷിക്കാൻ പുത്തൻ വഴികൾതേടി കർഷകർ. നെൽച്ചെടികൾ വളർന്നുതുടങ്ങിയതോടെ പന്നിശല്യവും കൂടിയത് കർഷകരെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുകയാണ്.
വയലിൽ നീളൻസാരി കെട്ടിയും പടക്കംപൊട്ടിച്ചുമെല്ലാം പ്രതിരോധ നടപടികൾ ഊർജിതമാണെങ്കിലും പന്നിശല്യത്തിനു വലിയ കുറവൊന്നുമില്ല.
വെളുത്ത നിറമുള്ള വളംചാക്കുകൾ വടിയിൽകുത്തി വയലിനു ചുറ്റും സ്ഥാപിച്ചാണ് കർഷകർ പുതിയ മാർഗം കണ്ടെത്തിയത്. ഈ രൂപങ്ങൾകണ്ട് മനുഷ്യനെന്നു തെറ്റിദ്ധരിച്ച് കാട്ടുപന്നികൾ ഒഴിവായിനിൽക്കുമെന്ന പ്രതീക്ഷയാണ് കർഷകർ പങ്കുവയ്ക്കുന്നത്. കൃഷിസ്ഥലത്തിനു സമീപം വീടുള്ളവർ വയലുകളിൽ വെളിച്ചംകിട്ടുന്നവിധം പുലരുംവരെ ട്യൂബ് ലൈറ്റുകൾ തെളിയിക്കാറുണ്ട്. ഈയിനത്തിൽ വൈദ്യുതിചാർജ് കൂടുന്നതിലും കർഷകർക്ക് ആശങ്കയുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ ഷൂട്ടിംഗ് ടീമുകളുണ്ടെങ്കിലും പ്രായോഗിക ഗുണമൊന്നും ലഭ്യമല്ലെന്നും കർഷകർ പറയുന്നു.
Tags : Nattuvishesham DistrictNews