വൈപ്പിൻ : ഫോർട്ട് വൈപ്പിനിലെ സീബ്ലൂ എന്ന സ്വകാര്യ ഷിപ്യാർഡിൽ അറ്റകുറ്റപ്പണികൾ കഴിഞ്ഞ് നീറ്റിൽ ഇറക്കിയിട്ടിരുന്ന എം.വി. വിശാലാക്ഷിഎന്ന കാർഗോ കപ്പലിൽ വൻ അഗ്നിബാധ. ആളപായമില്ല. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് അനൗദ്യോഗിക കണക്ക്. ലക്ഷദ്വീപിലെ എ ആൻഡ് എൻ ലോജിസ്റ്റിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. അറ്റകുറ്റപ്പണിക്കായി കയറ്റിയിരുന്ന കപ്പൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കി ശനിയാഴ്ചയാണ് ഇറക്കിയത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് തീപിടുത്തം ഉണ്ടായത്.
അകത്തെ ക്രൂ കാബിനുകൾ ഉൾപ്പെടെ വലിയൊരു ഭാഗം കത്തി നശിച്ചു .ഈ സമയത്ത് കപ്പലിനകത്ത് ആറ് ജീവനക്കാർ ഉറങ്ങി കിടക്കുകയായിരുന്നു. ഇവർ ഓടി പുറത്തിറങ്ങിയതിനാൽ അപായമൊന്നും ഇല്ലെങ്കിലും ഇവരുടെ പാസ്പോർട്ടും മറ്റുമെല്ലാം തീപിടുത്തത്തിൽ കത്തിനശിച്ചു.
വിവരം അറിയിച്ചതിനെ തുടർന്ന് വൈപ്പിൻ, പറവൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നായി ഫയർ യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്.
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കപ്പലിനകത്ത് ഫാനിന് തീപിടിച്ച് ബെഡിലേക്ക് വീണതാണ് തീ പടരാൻ കാരണമെന്നാണ് നിഗമനം. അതേസമയം കാരണം വ്യക്തമായിട്ടില്ലെന്നാണ് യാർഡ് അധികൃതർ പറയുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് പരിസരവാസികളും മുളവുകാട് പോലീസും ഉണ്ടായിരുന്നു.