മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ നിന്ന്.
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് നീണ്ട നിരയില്‍ നില്‍ക്കേണ്ടിവന്നതും ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തിന് ശേഷം രോഗികളെ പരിശോധിക്കാന്‍ തയാറാകുന്നില്ലെന്നുമുള്ള പരാതികള്‍ വ്യാപകം. ഇതേതുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. രജിത എന്നിവരുടെ സന്നിധ്യത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.
ഇ-ഹെല്‍ത്ത് സോഫ്റ്റ്വെയര് സെര്‍വര്‍ തകരാറിലായതാണ് ഒപി ചീട്ട് ലഭിക്കുന്നതിന് കാലതാമസം നേരിടാന്‍ പ്രധാന കാരണമെന്ന് യോഗത്തില്‍ വിലയിരുത്തി. ഒപി ചീട്ട് എടുക്കുന്നതിലെ കാലതാമസം മൂലം ആശുപത്രിയിലെത്തിയ രോഗികളുടെ കൃത്യമായ എണ്ണം ഡോക്ടര്‍മാര്‍ക്ക് യഥാസമയം അറിയാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആശുപത്രിയിലെ പിആര്‍ഒയ്ക്ക് അധിക ചുമതല നല്‍കാനും ഇ-ഹെല്‍ത്ത് സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്നം വിശദമായി പരിശോധിക്കാനും യോഗം നിര്‍ദേശിച്ചു.
സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ചെയര്‍പേഴ്സണ്‍ നിര്‍ദേശിച്ചു. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങളും നിര്‍ദേശങ്ങളും നല്കി.
നിലവിലെ സൂപ്രണ്ട് ഡോ. അനിതയ്ക്ക് സ്ഥലംമാറ്റം ലഭിച്ച സാഹചര്യത്തില്‍ ഡോ. ഉമാദേവി ഉടന്‍ ചുമതലയേല്‍ക്കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. ഗൈനക്കോളജി വിഭാഗം, ആര്‍എംഒ, സിഎംഒ തുടങ്ങിയ നിര്‍ണായക തസ്തികകളിലെ നിയമനങ്ങള്‍ വൈകുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് അടിയന്തരമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജോയ്സ് മേരി ആന്റണി വ്യക്തമാക്കി.
Tags : Nattuvishesham DistrictNews