കഴക്കൂട്ടം : കണിയാപുരം മസ്താൻ മുക്കിന് സമീപം കണിയാപുരം ചിറ്റാറ്റുമുക്ക് റോഡിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് അനുജൻ ജേഷ്ഠനെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചു. ഇന്നലെ വൈകീട്ട് 6.30-ഓടെയാണ് സംഭവം.
ജേഷ്ഠൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കാർ മനപ്പൂർവം ഇടിച്ചു കയറ്റുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു. സ്കൂട്ടറിൽ നിന്ന് വീണ ജേഷ്ഠനെ സമീപത്തു കിടന്ന മരത്തടി ഉപയോഗിച്ച് മർദിച്ചു. തുടർന്ന് കല്ലെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ ചേർന്ന് തടയുകയായിരുന്നു.
സംഭവം കണ്ടു നിന്ന ചിലർ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് മംഗലപുരം പൊലിസ് സ്ഥലത്തെത്തിയത്. അനുജൻ മംഗലപുരം പൊലിസ് കസ്റ്റഡിയിലാണ്. കേസ് കഠിനംകുളം പൊലിസിന് കൈമാറുമെന്ന് മംഗലപുരം പൊലിസ് പറഞ്ഞു.