കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്നു കട്ടിലുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പൂര്‍വവിദ്യാര്‍ഥിയെ പോലീസ് പിടികൂടി. 2024ല്‍ പഠിച്ചിറങ്ങിയ അങ്കമാലി സ്വദേശി ആന്‍സ്റ്റനെ ആണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ആപ്പ് വഴി പെട്ടിഓട്ടോ ബുക്ക് ചെയ്ത് പുലര്‍ച്ചെ കട്ടിലുകളുമായി കടന്നുകളയാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന് തടയുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. എട്ടു കട്ടിലുകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കട്ടിലുകളില്‍ മൂന്നെണ്ണം പൂര്‍ണ രൂപത്തിലും അഞ്ചെണ്ണം അഴിച്ചെടുത്ത നിലയിലുമായിരുന്നു. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന് ചോദ്യം ചെയ്തപ്പോള്‍ മൂട്ടയെ കൊല്ലുന്നതിനായി അങ്കമാലിയിലെത്തിച്ച് മരുന്നടിക്കാൻ കൊണ്ടുപോകുകയാണ് എന്നായിരുന്നു മറുപടി.
എന്നാല്‍ ആരാണ് ചുമതലപ്പെടുത്തിയെന്ന് ചോദിച്ചപ്പോള്‍ ഉത്തരമുണ്ടായില്ല. ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സെന്‍ട്രല്‍ പോലീസ് ആന്‍സ്റ്റനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പഠന കാലത്ത് ആന്സ്റ്റന് ഹോസ്റ്റലില്‍ താമസിച്ചിരുന്നു. അത്തരം ആളുകള്‍ പലരും ഹോസ്റ്റലില്‍ വരാറുള്ളതിനാല്‍ ആദ്യം സെക്യൂരിറ്റി സംശയിച്ചിരുന്നില്ല. കവര്‍ച്ചയ്ക്ക് മുന്‍പ് ചില സുഹൃത്തുക്കളെ ഇയാള്‍ ഫോണില്‍ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : Local News Nattuvishesham Ernakulam