എടയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണോദ്ഘാടനം റവന്യു മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കുന്നു.
മലപ്പുറം: ചുവപ്പുനാടയിൽ കുരുങ്ങാതെ അർഹതപ്പെട്ട സേവനങ്ങൾ പൊതുജനങ്ങളിലേക്ക് വേഗമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ. 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന തൃപ്രങ്ങോട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ആലത്തിയൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകളിൽ അന്പതിനായിരമെങ്കിലും തീർപ്പാക്കാൻ നടപടിയെടുക്കും. ആദ്യഘട്ടത്തിൽ 25,000 അപേക്ഷകൾ തീർപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൂടുതൽ അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കും. കൂടാതെ സംസ്ഥാനത്ത് 7,500 പേർക്ക് പട്ടയം വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി ഉടൻ മലപ്പുറം ജില്ലയിൽ പട്ടയമേള സംഘടിപ്പിച്ച് ആയിരത്തോളം പേർക്ക് പട്ടയം നൽകും.
കടുത്ത സാന്പത്തിക പ്രതിസന്ധികൾക്കിടയിലും ഓണക്കാലത്ത് കണ്സ്യൂമർഫെഡ്, സപ്ലൈകോ എന്നിവ വഴി മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാരിന് സാധിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ വി.എസ്. ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുജീബ്, എഡിഎം പി.ഒ. സാദിഖ്, തഹസിൽദാർ സി.കെ. ആഷിഖ്, ജനപ്രതിനിധികളായ എൻ.പി. ഷരീഫാബി, ഇ.കെ. സുസ്മിത, എം.പി. അബ്ദുൽ ഫുക്കാർ, വി.പി. ഫൗസിയ, മിസ്രിയ ഇബ്രാഹിം, കെ. ഫാബിമോൾ തുടങ്ങിയവർ പങ്കെടുത്തു.
കാലപ്പഴക്കത്താൽ കെട്ടിടം ജീർണിച്ചതിനെത്തുടർന്ന് വാടകക്കെട്ടിടത്തിലാണ് നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നത്.
എടയൂരിൽ നിർമിക്കുന്ന പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. എടയൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.കെ. ആബിദ് ഹുൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയ്, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഇന്ദിര, വൈസ് പ്രസിഡന്റ് എ.കെ. മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് കിഴിശേരി, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബഷീർ മാവണ്ടിയൂർ, ആർ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.