കയ്പമംഗലത്ത് വീടുകൾ വെള്ളക്കെട്ടിൽ
കയ്പമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കുറ്റിക്കാട് ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രദേശത്തെ പതിനഞ്ചോളം വീടുകളാണ് വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നത്. തുടർച്ചയായ മഴയിൽ വീടുകളുടെ പരിസരവും മുറ്റങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ നാട്ടുകാർക്ക് സഞ്ചാരത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുകയാണ്.
പ്രദേശത്ത് പ്രവർത്തിക്കുന്ന ഹരിശ്രീ അംഗൻവാടിക്ക്ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുട്ടികളും ജീവനക്കാരും വെള്ളം താണ്ടിയാണ് എത്തുന്നത്. മഴവെള്ളം ഒഴുകിപ്പോകുന്നതിനായി മുൻപ് ഉണ്ടായിരുന്ന കാനകൾ പല ഭാഗങ്ങളിലും മൂടപ്പെട്ടതും ചിലയിടങ്ങളിൽ കാനകളുടെ വീതി കുറഞ്ഞതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതുമൂലം മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ കഴിയാതെ വീടുകൾക്കും, പൊതുസ്ഥാപനങ്ങൾക്കും ചുറ്റും കെട്ടിക്കിടക്കുകയാണ്.
പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ നഹിദ സലിം പറഞ്ഞു. മഴ ശക്തമായാൽ സ്ഥിതി കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കൊടുങ്ങല്ലൂരിൽ വീട് തകർന്നു
കൊടുങ്ങല്ലൂർ: കനത്ത മഴയിൽ വീട് തകർന്നു. വീടിനകത്തുണ്ടായിരുന്ന വൃദ്ധയായ അമ്മയും മകനും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. നഗരസഭയിലെ പുല്ലൂറ്റ് മണ്ണാറ താഴത്ത് ചൂളകടവിൽ നൗഷാദിന്റെ വാടകവീടാണ് ഇന്നലെരാവിലെ അതിശക്തമായ മഴയിൽ തകർന്നു വീണത്. വീടിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തി. ഈ സമയം നൗഷാദിന്റെ വൃദ്ധമാതാവും സഹോ ദരനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടില്ലാത്ത ഇവർ ഈയിടെ ഏറെ ബുദ്ധിമുട്ടിയാണ് വാടക വീട് കണ്ടെത്തി താമസമാക്കിയത്. ഓടുമേഞ്ഞ വീടാണ് തകർന്നത്.
കാടുകുറ്റിയിലും കാതിക്കുടത്തും മിന്നൽച്ചുഴലി
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ കുറുവക്കടവിലും കാതിക്കുടത്തും ഇന്നലെ രാവിലെയുണ്ടായ മിന്നൽച്ചുഴലിയിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണതോടെ പ്രദേശത്ത് ആശങ്ക പടർന്നു. ആളപായമോ മറ്റ് ഗുരുതര അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാവിലെ 8.45 ന് ശക്തമായ മഴയ്ക്കിടെയാണ് കുറുവക്കടവ് പ്രദേശത്ത് നിർദിഷ്ടഭാഗം കേന്ദ്രീകരിച്ച് മിന്നൽച്ചുഴലി രൂപപ്പെട്ടത്. ചെർപ്പണത്ത് ജോണിന്റെ പറമ്പിലെ എട്ട് ജാതിമരങ്ങളും, തേക്ക്, കവുങ്ങ് തുടങ്ങിയ മരങ്ങളുമാണ് കടപുഴകി വീണത്. മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് പതിച്ചതിനെതുടർന്ന് കമ്പികൾ പൊട്ടിവീഴുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.
തുടർന്ന് രാവിലെ പത്തരയോടെ കാതിക്കുടത്തും സമാനമായ സംഭവം ഉണ്ടായി. പൈനാടത്ത് ജോയിയുടെയും റോയിയുടെയും പറമ്പുകളിലെ തേക്ക്, കവുങ്ങ്, വാഴ തുടങ്ങിയവയാണ് കാറ്റിൽ നിലംപതിച്ചു. ഒരു ദിശയിലേക്ക് മാത്രമായി വീശിയ ശക്തമായ കാറ്റാണ് നാശനഷ്ടങ്ങൾക്ക് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്് കെ.സി. മനോജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ശ്രീനാരായണപുരത്ത് ഇടിമിന്നലിൽ നാശം
ശ്രീനാരായണപുരം: ശക്തമായ ഇടിമിന്നലിൽ എസ്എൻ പുരം താണിയൻ ബസാറിൽ വീട്ടിലെ ടൈലുകൾ പൊട്ടിത്തെറിച്ചു. വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം.
ഇരുപത്തിഒന്നാം വാർഡിൽ താമസിക്കുന്ന മുണ്ടഞ്ചേരി വിജയലക്ഷ്മി വേണുഗോപാലന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം രാവിലെ ഒമ്പതിന് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഹാളിൽ നിന്നും മുറിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടൈൽ പൊട്ടിത്തെറിച്ചത്. സംഭവസമയം വീട്ടുകാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റില്ല. വീടിനു മുൻഭാഗത്തെ പ്രവർത്തിപ്പിക്കാതിരുന്ന ഏഴ് ലൈറ്റുകൾ കത്തിനശിച്ചു. രണ്ട് ഫാനുകൾ, പ്ലഗ് പോയിന്റുകൾ, ഡിബി ബോക്സ് തുടങ്ങിയവയും കത്തിപ്പോയ നിലയിലാണ്. പഞ്ചായത്ത് അംഗം സുനിൽ വീട് സന്ദർശിച്ചു.
തീരദേശ മേഖലയിലുണ്ടായ ഇടിമിന്നലിലും ഇടിവെട്ടിലും നിരവധി വീടുകളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ സമയം കെഎസ്ഇബിയിൽ ചെന്ന് വിവരം അറിയിച്ചപ്പോൾ ആളില്ലെന്നും വരാൻ സാധിക്കില്ലായെന്നുമായിരുന്നു മറുപടിയെന്ന് വീട്ടുകാർ പറഞ്ഞു. ഇടിമിന്നലിൽ ഉണ്ടായ നാശനഷ്ടത്തെ സംബന്ധിച്ച് പി.വെമ്പല്ലൂർ ഓഫീസിൽ അറിയിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ വന്നു അന്വേഷണം നടത്തിയിട്ടില്ലെന്നും കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും വീട്ടുകാർ പറഞ്ഞു.
Tags : Nattuvishesham Local news Heavy rain