തങ്കം ജംഗ്ഷനടുത്ത് കൊക്കുകളുടെ വാസമുള്ള മരങ്ങൾ.
വടക്കഞ്ചേരി: റോഡരികിലെ മരങ്ങളിലെ കൊക്കുകളുടെ സഹവാസംമൂലം ആളുകൾക്ക് വഴിനടക്കാനാകാത്ത സ്ഥിതിയായി.
വടക്കഞ്ചേരി ടൗൺബസാർ റോഡിൽ ബസ് സ്റ്റാൻഡിനും തങ്കം ജംഗ്ഷനും ഇടയ്ക്കുള്ള പാഴ്മരങ്ങളിലാണ് വെള്ളകൊക്കുകൾ കൂട്ടങ്ങളായി താവളമാക്കിയിട്ടുള്ളത്. രാത്രിയോടെ കൊക്കുകൾ കൂട്ടത്തോടെ തിരിച്ചെത്തുന്പോഴാണ് ശല്യം രൂക്ഷമാവുക.
പിന്നെ മഴ പെയ്യുന്നതുപോലെ ഇവയുടെ കാഷ്ഠം മരത്തിൽനിന്നു താഴെ വീണുകൊണ്ടിരിക്കും. ഈ സമയം കടന്നുപോകുന്ന യാത്രക്കാരിലും വാഹനങ്ങളിലുമെല്ലാം കാഷ്ഠം നിറയും.
മരച്ചില്ലകളിലെ കൂടുകളിലുള്ള കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി കൊണ്ടുവരുന്ന ജലജീവികളുടെ അവശിഷ്ടങ്ങളും താഴെവീഴും. ചെറിയ അസിഡിറ്റിയുള്ള വിസർജ്യമായതിനാൽ കഴുകിയാലും തുണി വൃത്തിയാകില്ല. വിസർജ്യമഴയെ കുറിച്ച് അറിയാത്തവർ ഇതിനുതാഴെ വാഹനം നിർത്തിയാൽ സെക്കന്റുകൾക്കുള്ളിൽ വാഹനം കാഷ്ഠത്തിൽ മുങ്ങും. തലയിലും തുണിയിലുമൊക്കെ കാഷ്ഠവുമായി പിന്നെ ആളുകളുടെ യാത്രതന്നെ മുടങ്ങുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്.
ഇവിടെ കെട്ടിടനിർമാണം നടക്കുന്നതിനാൽ കെട്ടിടത്തിനു മുകളിലേക്കുള്ള മരക്കൊമ്പുകളെല്ലാം മുറിച്ചുമാറ്റിയതോടെ മരങ്ങളെല്ലാം റോഡിലേക്കാണ് ചാഞ്ഞു നിൽക്കുന്നത്. ഇതിനാൽ മരംവീണ് അപകട സാധ്യതകളും കൂടുതലാണ്.
ഏതുസമയവും വാഹനങ്ങളും കാൽനടയാത്രക്കാരുമുള്ള തിരക്കേറിയ റോഡാണിത്. റോഡിനും കടമുറികൾക്കും നടുവിലാണ് മരങ്ങളുള്ളത്. കടമുറകളിൽ മത്സ്യ - മാംസ കച്ചവടം പോലെയുള്ളവ തുടങ്ങിയാൽ അവിടെ നിന്നുള്ള മലിന ജലവും ഇനി റോഡിലേക്കെത്തും. മരങ്ങൾ മുറിച്ചുമാറ്റി ആളുകൾക്ക് സുരക്ഷിതമായി വഴിനടക്കാവുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് ആവശ്യം.