കായംകുളം: നഗരത്തിലെ അതിരൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് നഗരസഭാ ചെയർമാൻ ശരത് ലാൽ ബെല്ലാരിയുടെ അധ്യക്ഷതയിൽ കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി കായംകുളം നഗരത്തിൽ പുതിയ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ചു. കായംകുളം മാർക്കറ്റിൽ വൈകിട്ട് എട്ടിന് തുടങ്ങി രാവിലെ എട്ടിന് മുമ്പായി ചരക്കു വാഹനങ്ങൾ, ലോഡുകൾ ഇറക്കി തിരികെ പോകേണ്ടതാണ്.
മാർക്കറ്റ് റോഡുകളിൽ കച്ചവട സ്ഥാപനങ്ങൾ പൊതുനിരത്തിൽ സാധനസാമഗ്രികൾ ഇറക്കിവയ്ക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചു. ട്രാഫിക് നിർദേശിക്കുന്ന, റോഡിന്റെ ഒരു ഭാഗത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്ത് സാധന സാമഗ്രികൾ ഇറക്കാനും കയറ്റാനും സാധിക്കുകയുള്ളൂ. കണ്ടെയ്നർ ലോറികൾ വ്യാപാര സ്ഥാപന ഉടമസ്ഥന്റെ പാർക്കിംഗ് സ്ഥലത്ത് കയറ്റി സാധനങ്ങൾ ഇറക്കേണ്ടതാണ്.
ഇപ്പോഴുള്ള വൺവേ റോഡുകളിലും ടൗണിലെ പ്രധാന റോഡുകളിലും ട്രാഫിക് നിർദേശിക്കുന്ന ഒരു സൈഡിൽ മാത്രം വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കൂ. കാൽനട യാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്ന ഫുട്പാത്ത് കച്ചവടവും ഒഴിവാക്കാൻ തീരുമാനിച്ചു. നഗരാതിർത്തിവരെയുള്ള കെപി റോഡിലെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് നിരോധിക്കാനും വഴിയോരക്കച്ചവടങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചു.
പാർക്ക് ജംഗ്ഷൻ കിഴക്കുവശം, റെയിൽവേ ജംഗ്ഷൻ, രണ്ടാം കുറ്റി ജംഗ്ഷൻ, മുനിസിപ്പൽ ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ, എബനേസർ ജംഗ്ഷൻ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾ സുഗമമായ ഗതാഗത സൗകര്യത്തിനുവേണ്ടി ക്രമീകരിക്കാൻ തീരുമാനിച്ചു. കെപി റോഡ് വഴി പോകുന്ന പരമാവധി ബസുകൾ റെയിൽവേ സ്റ്റേഷൻ വഴി പോകുന്നതിനും സ്റ്റേഷൻ സ്ഥലത്ത് സമയം ക്രമീകരിച്ച് ബസുകൾ പാർക്ക് ചെയ്യുന്നതിനും റെയിൽവേ സ്റ്റേഷനിൽ ടാക്സി വാഹനങ്ങൾക്ക് പ്രീ-പെയ്ഡ് സിസ്റ്റം സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
താലൂക്ക് ആശുപത്രിയിലേക്കു വരുന്നവരുടെ വാഹനങ്ങൾ ആശുപത്രിക്ക് കിഴക്കുവശമുള്ള സൗത്ത് പാർക്കിംഗ് സൈഡിലേക്ക് പാർക്ക് ചെയ്യുന്നതിന് അനുമതി നൽകി. രണ്ട് ആംബുലൻസുകൾ മാത്രമായി ആശുപത്രിക്ക് കിഴക്ക് വശം പാർക്ക് ചെയ്യുന്നതിനും ബാക്കിയുള്ളവ ടൗൺ കേന്ദ്രീകരിച്ച് വന്നുപോകുന്നതിനും അനുമതി നൽകി. നഗരത്തിലെ ഓഡിറ്റോറിയങ്ങളുടെ മുൻവശത്തുള്ള റോഡുകളിലെ വാഹനങ്ങളുടെ പാർക്കിംഗ് പൂർണമായും നിരോധിക്കുന്നതിനും ലംഘിക്കുന്നവർക്കെതിരേ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
കൂടാതെ ആവശ്യമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിന് ഓഡിറ്റോറിയം ഉടമകൾക്ക് നിർദേശം നൽകുവാന തീരുമാനിച്ചു. നഗരപ്രദേശത്തെ ഹൈവേയിലെ തട്ടുകടകൾ രാത്രി 11നുശേഷം പ്രവർത്തിക്കാൻ പാടില്ല. നിർമാണം നടക്കുന്ന നാഷണൽ ഹൈവേ റോഡിലെ ഗതാഗതതടസം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിവാക്കുന്നതിന് ഹൈവേ അഥോറിറ്റിക്ക് അറിയിപ്പ് നൽകും. കെപി റോഡിൽനിന്നും പടിഞ്ഞാറോട്ട് വരുന്ന ചെറുവാഹനങ്ങൾ പാർക്ക് ജംഗ്ഷനിൽനിന്നും തെക്കോട്ട് തിരിഞ്ഞുപോകുന്നതിനുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കും.
റോഡുകളിൽ പ്രത്യേകം മാർക്ക് ചെയ്ത ഭാഗത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ. ട്രാഫിക് നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് റോഡുകളിൽ പാർക്കിംഗ് ലൈനുകളും സൈൻ ബോർഡുകളും നോ പാർക്കിംഗ് ബോർഡുകളും ബസ് സ്റ്റോപ്പ് ബോർഡുകളും സ്ഥാപിക്കാൻ തീരുമാനിച്ചു. ഡിവൈഎസ്പി ബിനു കുമാർ, സർക്കിൾ ഇൻസ്പെക്ടർ അരുൺഷാ, ട്രാഫിക് എസ് ഐ ഹാരിസ്, വെഹിക്കിൾ ഇൻസ്പെക്ടർ ഷാജ, ഡെപ്യൂട്ടി തഹസിൽാർ അനൂപ് തുടങ്ങിയ വവരും പങ്കെടുത്തു.
Tags : Highway roadside Nattuvishesham District News