പത്തനംതിട്ട: ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാവന സ്മൃതിയാത്ര ഇന്ന്. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽനിന്ന് പുറപ്പെടുന്ന തെക്കൻമേഖലാ തീർഥാടകസംഘം കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ സംഗമിക്കും.
കാതോലിക്കാ ബാവായുടെ ജൻമനാടായ കുന്നംകുളത്ത് നിന്ന് പുറപ്പെടുന്ന തീർഥാടക സംഘത്തോടൊപ്പം കബറിടം സ്ഥിതി ചെയ്യുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് പദയാത്ര. അരമന കവാടത്തിൽ മാനേജർ ഫാ. യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ തീർഥാടകരെ സ്വീകരിക്കും.
ദേവലോകം ചാപ്പലിൽ ഇന്നു രാവിലെ ഏഴിന് തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം ആറിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാനമസ്കാരം, ഏഴിന് അനുസ്മരണ പ്രസംഗം ഫാ. ഫിലിപ്പ് തരകൻ തേവലക്കര. 7.30ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ്വ്.
നാളെ രാവിലെ 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമികരാകും.