മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് തിരുനാളിന് കൊടിയേറ്റുന്നു.
മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാർ തീമോത്തിയോസിന്റെ നേതൃത്വത്തിൽ പ്രാർഥനയ്ക്ക് ശേഷമാണ് കൊടിമരം ഉയർത്തിയത്.
മണർകാട് കരയിൽ ചിരട്ടേപ്പറമ്പിൽ വർഗീസ് കുരുവിളയുടെ ഭവനാങ്കണത്തിൽനിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. ആർപ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും കത്തീഡ്രൽ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസീസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൽക്കുരിശിനു സമീപം എത്തിച്ചു. തുടർന്ന് കൊടിമരം ചെത്തിമിനുക്കി പച്ചിലകൾകൊണ്ടും കൊടി തോരണങ്ങൾകൊണ്ടും അലങ്കരിച്ചു. ഇടവകയിലെ മുതിർന്ന അംഗം കെ.വി. സ്കറിയ കൂറുമല കൊടിമരത്തിൽ കൊടികെട്ടി. പ്രാർഥനകൾക്കുശേഷം കൊടിമരം ഉയർത്തി. തുടർന്ന് കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയർത്തി.
എട്ടുനോമ്പിന്റെ ഒന്നാം ദിനം കത്തീഡ്രലിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. തോമസ് മാർ തീമോത്തിയോസ് മുഖ്യകാർമികത്വം വഹിച്ചു. എട്ടുനോമ്പ് പെരുന്നാൾ അനേകരുടെ ജീവിതത്തിന് വലിയ ആത്മീയ നിറവാണെന്നും മാതാവിന്റെ ജീവിതമാതൃക വിശ്വാസികൾക്ക് അന്ധകാരത്തിൽ പ്രകാശം പകരുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags : Nattuvishesham DistrictNews