പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഹോട്ടലുകൾ അടച്ചിട്ടു തൃശൂർ ഏജീസ് ഓഫീസിനുമുമ്പിൽ നടത്തിയ പ്രതിഷേധധർണ നി
തൃശൂർ: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ കുത്തനേ ഉയർത്തിയ വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുകൾ അടച്ചിട്ടുനടത്തിയ സമരത്തിൽ വിശന്നുവലഞ്ഞ് ജനം. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നടത്തിയ സമരം ജില്ലയിലെങ്ങും ജനജീവിതത്തെ സാരമായി ബാധിച്ചു.
24 മണിക്കൂർ സമരത്തിന്റെ ഭാഗമായി ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, ബേക്കറികൾ, കാന്റീനുകൾ എന്നിവ ഏറെക്കുറെ പൂർണമായും അടഞ്ഞതോടെ വിവിധ ആവശ്യങ്ങൾക്കായി ജില്ലയിലെത്തിയവരും ഭക്ഷണത്തിനു ഹോട്ടലുകളെ ആശ്രയിക്കുന്നവരും ബുദ്ധിമുട്ടിലായി. ഓണ്ലൈൻ ഫുഡ് ഡെലിവറി സേവനങ്ങളും ഏറെക്കുറെ നിലച്ചു.
വിവിധ മേഖലകളിലെ തൊഴിലാളികൾ, വിദ്യാർഥികൾ, ദൈനംദിനയാത്രക്കാർ, ഹോസ്റ്റലിലെ താമസക്കാർ തുടങ്ങിയവരാണ് പ്രധാനമായും വിശന്നുവലഞ്ഞത്. ചെറുകിട ഹോട്ടലുകൾ അടഞ്ഞതോടെ ചെറിയ കടകളും ചില കാന്റീനുകളും നഗരത്തിൽ ഇന്ത്യൻ കോഫി ഹൗസുമാണ് പ്രവർത്തിച്ചത്.
ചായയും ബിസ്കറ്റും ചെറുകടികളും ശീതളപാനീയങ്ങളുംകൊണ്ട് ആളുകൾക്കു വിശപ്പും ദാഹവുമടക്കേണ്ടി വന്നു. കെ എസ്ആർടിസി സ്റ്റാൻഡ്, ശക്തൻ ബസ് സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ്, സ്വരാജ് റൗണ്ട് തുടങ്ങി നഗരത്തിലെ ഒട്ടുമിക്ക ഭാഗത്തും യാത്രക്കാർ ദുരിതത്തിലായി. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ഹോട്ടലുകൾ ഏറെക്കുറെ പൂർണമായും സമരത്തിൽ പങ്കെടുത്തു. ആശുപത്രികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും കാന്റീനുകളെയാണ് ജനം കൂടുതലായി ആശ്രയിച്ചത്.
വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്കു 993 രൂപ വർധിപ്പിച്ചതാണ് സമരത്തിനു കാരണമായത്. ഇതോടെ സിലിണ്ടറിന്റെ വില 3000 രൂപയ്ക്കും മുകളിലെത്തി. ഹോട്ടലുകൾ സ്ഥിരമായി അടച്ചുപൂട്ടേണ്ട സ്ഥിതിയാണെന്നു ഹോട്ടലുടമകൾ പറയുന്നു.