പ്രതീകാത്മക ചിത്രം
ചാത്തന്നൂര്‍: റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ വണ്ടികളില്‍ നിന്ന് മലിനജലം റോഡില്‍ ഒഴിച്ചാൽ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിവീഴും. മീന്‍ വണ്ടികള്‍, മാലിന്യം കൊണ്ടുപോകുന്ന മറ്റ് വണ്ടികള്‍ എന്നിവയ്ക്കെതിരെയാണ് നടപടി.ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. കൂടാതെ പിഴയും ചുമത്തും. വണ്ടികളില്‍ നിന്ന് മലിനജലം ശരീരത്തിലേക്ക് തെറിച്ചുവീഴുന്ന ദുരിതത്തിന് ഇതോടെ വിരാമമിടാന്‍ കഴിയും.
മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് പൈപ്പുകള്‍ വഴി പൊതുനിരത്തിലേക്ക് ദുര്‍ഗന്ധം വമിക്കുന്ന മീന്‍വെള്ളം ഒഴുക്കുന്ന പ്രവണതയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്കി.റോഡ് സുരക്ഷയുടെ ഭാഗമായിട്ടു കൂടിയാണ് ഈ നടപടി. മലിന ജലം റോഡില്‍ വീണ് ദീര്‍ഘനേരം അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നത് പതിവാണ്.
കൂടാതെ ഇത് റോഡിലൂടെ പോകുന്ന ഇരു ചക്രവാഹനക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ദേഹത്ത് വീഴാറുമുണ്ട്.മലിനജലത്തില്‍ കയറി ഇരുചക്രവാഹനങ്ങള്‍ സ്കിഡ് ചെയ്ത് അപകടങ്ങളുമുണ്ടാകാറുണ്ട്.
മീന്‍ വണ്ടികള്‍ റോഡിലേക്ക് മലിനജലം ഒഴുക്കുന്നത് പോലെയാണ് വിവിധ മാലിന്യങ്ങള്‍ കയറ്റി പോകുന്ന വാഹനങ്ങളും.ഇത്തരം വാഹനങ്ങളില്‍ നിന്നും മലിന ജലം റോഡിലേക്ക് വീഴാറുണ്ട്.
മലിന ജലം ഒഴുക്കി പോകുന്ന വാഹനങ്ങളെക്കുറിച്ച് പൊതുജന ആള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാം. ഇതിനായി ഓരോ ജില്ലയിലേയ്ക്കും ഓരോ നമ്പര്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Tags : NattuVishasham DistrictNews