അക്ഷയ്
നെടുമങ്ങാട് : പ്ലസ് വൺ വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ.ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ അഴിച്ചിറക്കിയതെന്ന് വീട്ടുകാർ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ.
പുലിപ്പാറ അമൃത നഗർ പുണർതം വീട്ടിൽ അക്ഷയ് (16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണു മൃതദേഹം വീട്ടിൽ നിലത്തു കിടത്തിയിരിക്കുന്ന നിലയിൽ കണ്ടത്. മാതാവ് മഞ്ജുവും രണ്ടാനച്ഛനും പോലീസുകാരനുമായ പ്രശാന്തും മാത്രമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ആനാട് എസ്എൻവി എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് അക്ഷയ്. ശനിയാഴ്ച ഉച്ചയ്ക്കു വീട്ടിൽനിന്നും ബഹളംകേട്ടു സമീപവാസികൾ ചെന്നുനോക്കിയ പ്പോഴാണു നിലത്തു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.കെട്ടിത്തൂങ്ങി മരിക്കാൻ ശ്രമിച്ചപ്പോൾ അഴിച്ചിറക്കി നിലത്തു കിടത്തിയതാണെന്നാണ് മാതാവും രണ്ടാനച്ഛനും നാട്ടുകാരെ അറിയിച്ചത്.
നാട്ടുകാരുടെ സഹായത്തോടെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവനുണ്ടായിരുന്നില്ല. നെടുമങ്ങാട് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി.പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.
ആദ്യ ഭർത്താവ് വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം പോലീസുകാരനായ പ്രശാന്തിനൊപ്പമാണ് മഞ്ജു താമസിക്കുന്നത്.ഈ ബന്ധത്തിൽ മൂന്നര വയസുള്ള ഒരു മകൻകൂടിയുണ്ട്. മാതാവിന്റെയും രണ്ടാനച്ഛന്റെയും മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് അക്ഷയിന്റെ പിതാവും ബന്ധുക്കളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതേതുടർന്ന് ഫോറൻസിക് വിഭാഗവും ഡോഗ്സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.
Tags : NattuVishasham DistrictNews