ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ പൂടംകല്ല് താലൂക്കാശുപത്രി സന്ദർശിച്ച് മെഡിക്കൽ ഓഫീസറുമായി സംസാരിക്കുന്നു.
രാജപുരം: മലയോര ജനതയ്ക്ക് ആരോഗ്യ മേഖലയിൽ ആശ്വാസം ആവേണ്ട പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമം പുതിയ സർക്കാർ വന്നിട്ടും പഴയതിലും കഷ്ടമായി തുടരുന്നു. ഇതുകൊണ്ടുതന്നെ ഈ മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾക്ക് ആശ്രയമാകേണ്ട ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ പൂർണ്ണമായി താളം തെറ്റിയ നിലയിലാണ്. താലൂക്ക് ആശുപത്രിയിൽ വേണ്ട സ്ഥിരം ഡോക്ടർമാരില്ലാത്തതും സ്പെഷ്യലിസ്റ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും മൂലം ദിവസവും പകൽ സമയത്ത് തന്നെ രോഗികൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ദുരവസ്ഥയാണ് ഉള്ളത്.
ആദ്യസമയത്ത് 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ നിലവിൽ രാത്രികാല സേവനം വൈകുന്നേരം 8 മണിവരെ മാത്രമായി ചുരുക്കിയിട്ട് മാസങ്ങളായി. രാത്രിയിൽ അടിയന്തര ചികിത്സ തേടി വരുന്ന രോഗികളെ ഡോക്ടർമാർ ഇല്ലാത്തതിനാൽ ആശുപത്രിയുടെ അകത്ത് പോലും പ്രവേശിപ്പിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. അതിനാൽ തന്നെ ഇവിടെയെത്തുന്ന രോഗികൾ കിലോമീറ്ററുകൾ അപ്പുറമുള്ള ജില്ല ആശുപത്രിയെയോ സ്വകാര്യ ആശുപത്രിയെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കടലാസ് പ്രകാരം ആകെ 20 തസ്തികകൾ നിലവിലുണ്ട്:
എന്നാൽ നിലവിലുള്ള ഡോക്ടർമാരുടെ എണ്ണം വെറും ആറുപേർ (സിവിൽ സർജൻ-1, അസി. സർജൻ-4 , ഫിസിഷ്യൻ-1) ഇതിൽ ഒഴിഞ്ഞു കിടക്കുന്ന സ്പെഷ്യലിസ്റ്റ് തസ്തികകൾ സിവിൽ സർജൻ-3, പീഡിയാട്രീഷ്യൻ-2 , ഗൈനക്കോളജിസ്റ്റ്-3, അനസ്തീസിയോളജിസ്റ്റ്-3 എന്നിങ്ങനെയാണ്. നിലവിലെ സാഹചര്യത്തിൽ കിടത്തിച്ചികിത്സ നിർദ്ദേശിക്കുന്ന രോഗികളെപ്പോലും പരിചരിക്കാൻ രാത്രി സമയങ്ങളിൽ ഡോക്ടർമാർ ഇല്ലാത്തത് ഗുരുതരമായ പ്രശ്നമാണ്.
ഈ സ്ഥിതിയിൽ മലയോരമേഖലയിലെ പാവപ്പെട്ട ജനങ്ങൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് മൂലം വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുന്നത്.
അതിനാൽ തന്നെ പൂർണസജ്ജമായ താലൂക്ക് ആശുപത്രിക്ക് വേണ്ടി കക്ഷിരാഷ്ട്രീയം മറന്ന് ജനങ്ങൾ ഒത്തുചേർന്ന് തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ജനങ്ങൾ പറയുന്നു. ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ രാഷ്ട്രീയ കക്ഷി നേതാക്കളും മറ്റു സാമൂഹിക പ്രവർത്തകരും ആശുപത്രിക്ക് വേണ്ടി പ്രസ്താവനകൾ മാത്രം ഇറക്കാതെ ഇതിനായി അഹോരാത്രം പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു എന്നും ഇവർ പറയുന്നു. അതുകൂടാതെ മലയോരത്തെ പാണത്തൂർ, എണ്ണപ്പാറ, വെള്ളരിക്കുണ്ട് കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.
Tags : Nattuvishesham DistrictNews DeepikaNews Taluk Hospital