വിഴിഞ്ഞം: മതിയായ രേഖകളില്ലാതെ കേരള തീരത്തുനിന്നു മീൻ പിടിത്തം നടത്തിയ രണ്ട് തമിഴ്നാട് ട്രോളർ ബോട്ടുകളെ വിഴിഞ്ഞം ഫിഷറീസ് അധികൃതർ പിടികൂടി.
തമിഴ്നാട് രാമനാഥപുരം സ്വദേശി ആന്റണി, രാമേശ്വരം സ്വദേശി സെബാസ്റ്റ്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് പിടിയിലായത്.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ പട്രോളിംഗ് ബോട്ടിലും ധീര എന്ന വള്ളങ്ങളിലുമായി മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പോലീസ് ഓഫീസർ എ. അനിൽ കുമാർ, ലൈഫ് ഗാര്‍ഡുമാരായ റോബർട്ട്, ജോണി, ജിനു, ബനാൻഷ്യസ്, ഡേവിഡ്സൺ ആന്റണി, അലിക്കണ്ണ്, ഹസ്സൻ കണ്ണ്, ഇമാമുദ്ധീൻ എന്നിവർനടത്തിയ പരിശോധനയിൽ വിഴിഞ്ഞത്തുനിന്നും ഏഴു കിലോമീറ്റർ ഉള്ളിൽ നിന്നാണ് ബോട്ടുകളെ കസ്റ്റഡിയിൽ എടുത്തത്. തുടർ നടപടികൾ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തും.