വല്ലച്ചിറ: സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് അനധികൃതമായി മണ്ണെടുക്കുന്നത് അന്വേഷിക്കാനെത്തിയ വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനേയും മണ്ണെടുപ്പുകാരനും ഡ്രൈവറുംചേർന്ന് കെെയേറ്റം ചെയ്തതായി പരാതി. റോഡിൽ പാർക്ക് ചെയ്തിരുന്ന ഇവരുടെ സ്കൂട്ടറുകളും ഇടിച്ചു തെറിപ്പിച്ചു.
വില്ലേജ് ഓഫീസിനുസമീപം പാറക്കൽ വർഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ വാഴക്കൃഷി നടത്തുന്നതിനു ജെസിബി ഉപയോഗിച്ച് മണ്ണ് അനധികൃതമായി ടിപ്പർ ലോറിയിൽ കടത്തികൊണ്ടുപോകുന്നത് അന്വേഷിക്കാനെത്തിയതാണ് ഉദ്യോഗസ്ഥർ.
വല്ലച്ചിറ വില്ലേജ് ഓഫീസറായ വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ ഷിനോദ്(49), ഫീൽഡ് അസിസ്റ്റന്റ് അരിമ്പൂര്‍ കാരണയിൽ ഷാജി(55) എന്നിവരെയാണ് ആക്രമിച്ചത്.
മണ്ണ് പുറത്തേയ്ക്ക് കൊണ്ടുപോകരുതെന്ന് പറഞ്ഞ വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനേയും പണി നടത്തിപ്പുകാരനായ വെങ്ങിണിശേരി കോരൻവീട്ടിൽ മിഥുൻ(41), ടിപ്പർ ഡ്രൈവറായ പഴുവിൽ മാപ്പോലിൽ വീട്ടിൽ നിഷിൽ (37) എന്നിവർ ചേർന്ന് തള്ളിമാറ്റി. ഇവർവന്ന സ്കൂട്ടറുകൾ ടിപ്പർ ലോറികൊണ്ട് ഇടിച്ചുതെറിപ്പിച്ച് മണ്ണുമായി ടിപ്പർ കൊണ്ടുപോയെന്നും പരാതിയിൽപ്പറയുന്നു.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ചേർപ്പ് പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
Tags : nattu vishesham Illegal soil mining